
കണ്ണൂർ: നവകേരള യാത്രയിലെ ബസ്സുമായി ബന്ധപ്പെട്ട ആക്ഷേപത്തിൽ അടിസ്ഥാനമില്ലെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ ഇ പി ജയരാജൻ. ബസ്സ് വാങ്ങുന്നത് നഷ്ടമല്ലെന്നും ഗതാഗത വകുപ്പിന് ബസ്സ് മുതൽക്കൂട്ടാകുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
140 മണ്ഡലങ്ങളിൽ യാത്ര ചെയ്യേണ്ടതാണ്. എല്ലാ മന്ത്രിമാരുടെയും കാറായാൽ ചെലവ് ബസ്സിനേക്കാൾ എത്രയോ കൂടുതലാകും . പ്രതിപക്ഷത്തിന് സ്വന്തമായി നടക്കാൻ ത്രാണിയില്ല അതുകൊണ്ടാണ് വടി തപ്പുന്നതെന്നും ഇ പി ജയരാജൻ പരിഹസിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിക്ക് ആളെക്കൂട്ടാൻ ഒന്നും ചെയ്യേണ്ട കാര്യമില്ലെന്നും ജനങ്ങൾ അല്ലാതെ തന്നെ ഒഴുകിയെത്തുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. പ്രതിപക്ഷത്തിൻ്റെ മാനസികനില ദുർബലമായ അവസ്ഥയിലാണെന്നും യുഡിഎഫ് ദുർബലപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇടതുമുന്നണി കൺവീനർ ചൂണ്ടിക്കാണിച്ചു.
മുസ്ലിം ലീഗ് നേതാവ് പി അബ്ദുൾ ഹമീദ് എംഎൽഎയെ കേരള ബാങ്ക് ഡയറക്ടറായി നിയമിച്ചതിനെയും ഇ പി ജയരാജൻ ന്യായീകരിച്ചു. സഹകരണ രംഗത്തെ പ്രമുഖനാണ് പി അബ്ദുൾ ഹമീദ് എംഎൽ എ. അതുകൊണ്ടാണ് കേരള ബാങ്ക് ഡയറക്ടറായി നിയമിച്ചത്. പി അബ്ദുൾ ഹമീദിനെ നിയമിക്കാൻ കോൺഗ്രസ്സിന്റെ അനുവാദം ആവശ്യമില്ല. കോൺഗ്രസ്സിന്റെ ആജ്ഞാനുവർത്തിയായി കഴിയേണ്ട നിലയിൽ ലീഗ് എത്തിയിട്ടില്ല. ഡയറക്ടർ ബോർഡിൽ സിപിഐഎം മാത്രം മതിയെന്ന കാഴ്ചപ്പാടില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.