കാസര്കോട്: കോഴിക്കോട് പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഐഎമ്മിന്റെ രാഷ്ട്രീയക്കളിയാണെന്ന് രമേശ് ചെന്നിത്തല. സിപിഐഎം അല്ലാതെ ആരും റാലി നടത്തരുതെന്ന ധാർഷ്ട്യമാണ് തീരുമാനത്തിന് പിന്നില് എന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പലസ്തീൻ ജനതയ്ക്ക് ആദ്യം മുതലേ ഐക്യദാർഢ്യം പ്രഖ്യാപിച്ചത് കോൺഗ്രസാണ്. പലസ്തീൻ വിഷയത്തിൽ ആശയക്കുഴപ്പം ഉള്ളത് സിപിഐഎമ്മിനാണ് എമ്മിനാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോഴിക്കോട് കോൺഗ്രസ് ഐക്യദാർഢ്യ റാലി നടത്തുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ശശി തരൂരിനെ ക്ഷണിക്കുന്ന കാര്യം കെപിസിസി തീരുമാനിക്കുമെന്നും ആലപ്പുഴയിൽ കെ സി വേണുഗോപാല് നിന്നാൽ പാട്ടും പാടി ജയിക്കുമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്ത്തു.
കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് കടപ്പുറത്ത് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. നവകേരള സദസ്സ് നടക്കുന്നതിനാൽ മുന്നൊരുക്കം വേണമെന്ന് ജില്ലാ ഭരണകൂടം ഡിസിസിയെ അറിയിച്ചു. എന്നാൽ റാലിയിൽ മാറ്റമില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ പ്രതികരിച്ചു. മുൻ നിശ്ചയിച്ച പ്രകാരം കടപ്പുറത്ത് പരിപാടി നടത്തും. തടയാമെങ്കിൽ തടയട്ടേയെന്നും കെ പ്രവീൺകുമാർ റിപ്പോർട്ടറിനോട് പറഞ്ഞു.
എന്നാൽ കോൺഗ്രസിന്റെ ആരോപണം തള്ളി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത് എത്തി. ഒരു പരിപാടിക്ക് രണ്ടുദിവസം മുൻപല്ല വേദി തീരുമാനിക്കേണ്ടതെന്നും കടപ്പുറത്ത് നവ കേരള സദസിന്റെ വേദി മുൻകൂട്ടി നിശ്ചയിച്ചതാണെന്നും മന്ത്രി പറഞ്ഞു. 25 ദിവസം മുൻപ് നവ കേരള സദസിന് വേദി ബുക്ക് ചെയ്തിരുന്നു. കോൺഗ്രസിന് മറ്റ് എവിടെയെങ്കിലും വച്ച് പരിപാടി നടത്താവുന്നതല്ലെ? സർക്കാർ പരിപാടി കുളമാക്കാൻ ആണ് കോൺഗ്രസ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പലസ്തീൻ വിഷയത്തിലെ ജാള്യത മറയ്ക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതിനാലാണ് സിപിഐഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത് എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
നവകേരള സദസിന് മുന്നൊരുക്കങ്ങൾ നടത്താൻ ഉള്ളതു കൊണ്ടാണ് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതെന്നും ബീച്ചിൽ മറ്റൊരിടത്ത് പരിപാടി നടത്താമെന്നും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ പ്രതികരിച്ചു.