
മലപ്പുറം: പലസ്തീൻ വിഷയത്തിൽ കോഴിക്കോടിന് പിന്നാലെ മലപ്പുറത്ത് ഐക്യദാർഢ്യ മഹാറാലി സംഘടിപ്പിക്കാൻ സിപിഐഎം. റാലിയിൽ സമസ്തയും മറ്റു സംഘടനകളുടേയും പ്രധാനപ്പെട്ട നേതാക്കൾ പങ്കെടുക്കുമെന്ന് ഉറപ്പു ലഭിച്ചതായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് റിപ്പോർട്ടറിനോട് പറഞ്ഞു. ഈ മാസം 17ന് വൈകുന്നേരമായിരിക്കും റാലി നടക്കുക. അതിന്റെ പ്രാഥമിക ഒരുക്കങ്ങൾ പൂർത്തിയായതായും ഇ എൻ മോഹൻദാസ് അറിയിച്ചു.
മാർച്ച് ബസ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് കിഴക്കേതലയിൽ സമാപിക്കും. പലസ്തീൻ ജനതയെ പിന്തുണക്കുന്ന എല്ലാവരും പരിപാടിയിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ സഭകൾ ഉൾപ്പടെ എല്ലാ വിഭാഗത്തേയും ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് പങ്കെടുക്കാൻ സന്നദ്ധമാണെങ്കിൽ അദ്ദേഹത്തേയും പങ്കെടുപ്പിക്കും. അത് അദ്ദേഹത്തെ ആശ്രയിച്ചാണ്. കിഴക്കേതലയിൽ ഉൾക്കൊള്ളാൻ കഴിയുന്ന വലിയ ജനാവലിയുണ്ടാകുമെന്നും ഇ എൻ മോഹൻദാസ് കൂട്ടിച്ചേർത്തു.
'പലസ്തീൻ ഐക്യദാർഢ്യം പറഞ്ഞാൽ ശമ്പളവും വീടും കിട്ടുമോ, ഉരുട്ടി വിഴുങ്ങാൻ പറ്റുമോ'; പരിഹസിച്ച് ബിജെപികഴിഞ്ഞ ദിവസമായിരുന്നു സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യാർഢ്യ റാലി കോഴിക്കോട് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. സരോവരത്ത് പ്രത്യേകം സജ്ജീകരിച്ച യാസർ അറാഫത്ത് നഗറിലാണ് സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി പരിപാടി സംഘടിപ്പിച്ചത്. വിവിധ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. വിവിധ സംഘടനാ നേതാക്കാൾ റാലിയിൽ സംസാരിച്ചു.