
അന്തരിച്ച ബിജെപി നേതാവ് പി പി മുകുന്ദന് അനുശോചനമറിയിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ബിജെപിക്ക് നികത്താനാകാത്ത നഷ്ടമാണ് പി പി മുകുന്ദനെന്ന് ജെ പി നദ്ദ അനുസ്മരിച്ചു. അദ്ദേഹം മികവുറ്റ സംഘാടകനായിരുന്നുവെന്നും ബിജെപിയെ കേരളത്തിൽ ശക്തിപ്പെടുത്താൻ വലിയ സംഭാവനകൾ നൽകിയെന്നും നദ്ദ ഓർത്തെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ സംഘപരിവാര് രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ഭാരതീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, അദ്ദേഹം തന്റെ നേതൃപാടവം കൊണ്ട് നൂറുകണക്കിന് ആളുകളെ പ്രചോദിപ്പിച്ചുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും ഗവർണർ പത്രക്കുറിപ്പിൽ അറിയിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് പി പി മുകുന്ദന്റെ മരണം. ബിജെപി മുന് സംഘടനാ ജനറല് സെക്രട്ടറിയായിരുന്നു. ദീര്ഘകാലം ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. 1988 മുതല് 95 വരെ ജന്മഭൂമി മാനേജിംങ് ഡയറക്ടറായിരുന്നു. 2006 മുതല് 10 വര്ഷം പാര്ട്ടിയില് നിന്നും പുറത്ത് നിന്ന പിപി മുകുന്ദന് 2016 ലാണ് തിരികെയെത്തുന്നത്.