വാളയാർ കേസ്; സിബിഐ അന്വേഷണ സംഘത്തിൽ അഴിച്ചുപണി, വനിത ഉദ്യോഗസ്ഥ ഒഴികെയുള്ളവരെ മാറ്റി

പുതിയ സംഘത്തെ നയിക്കുന്ന വനിത ഉദ്യോഗസ്ഥ ഒഴികെയുള്ളവരെ മാറ്റി സിബിഐ അഡീഷണൽ ഡയറക്ടർ ഉത്തരവിറക്കി.

dot image

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ തുടരന്വേഷണം നടത്തുന്ന സിബിഐ സംഘത്തിൽ അഴിച്ചുപണി. പുതിയ സംഘത്തെ നയിക്കുന്ന വനിത ഉദ്യോഗസ്ഥ ഒഴികെയുള്ളവരെ മാറ്റി സിബിഐ അഡീഷണൽ ഡയറക്ടർ ഉത്തരവിറക്കി. ഇതര സംസ്ഥാനത്ത് നിന്നുള്ള എസ്പി , ഡിവൈഎസ്പി എന്നിവരെ ഉൾപ്പടെ പുതിയ സംഘത്തിൽ നിയമിച്ചു.

സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥരുടെ നിരീക്ഷണങ്ങൾ കൂടി കേസിൽ ഉപയോഗിക്കാനാണ് സിബിഐയുടെ തീരുമാനം. നേരത്തെ, അന്വേഷണത്തിന് മലയാളികളല്ലാത്ത ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരുന്നു.

കേസിൽ സിബിഐയുടെ നുണപരിശോധന ഹർജിക്കെതിരെ പ്രതിഭാഗം തടസ്സ ഹർജി നൽകിയിട്ടുണ്ട്. പ്രതികൾ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് പ്രതിഭാഗം കോടതിയിൽ അറിയിക്കുകയായിരുന്നു. നേരത്തെ അന്വേഷണസംഘം സമാന ആവശ്യം ഉന്നയിച്ച സമയത്ത് കോടതി നുണപരിശോധനയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നും പ്രതിഭാഗം പറഞ്ഞു. പാലക്കാട് പോക്സോ കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ഹർജി ഈ മാസം 15 ന് വീണ്ടും പരിഗണിക്കും.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില് 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. 2017 മാര്ച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. 2017 മാര്ച്ച് ആറിന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. 2017 മാർച്ച് 12 ന് മരിച്ച കുട്ടികള് പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ് 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്പ്പിക്കുകയായിരുന്നു. 2019 ഒക്ടോബര് ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേര്ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല് വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു. പ്രദീപ് കുമാർ പിന്നീട് ജീവനൊടുക്കി.

വാളയാർ കേസിൽ കേരള പൊലീസിനെപോലെ സിബിഐയും കുട്ടികളുടേത് ആത്മഹത്യയാണെന്ന് പറഞ്ഞതോടെ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സിബിഐ സമർപ്പിച്ച കുറ്റപ്പത്രം റദ്ദാക്കണമെന്നും കുട്ടികളുടെ മരണം കൊലപാതകമാണെന്നും അമ്മ കോടതിയില് നല്കിയ ഹര്ജിയില് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് അന്വേഷിച്ച ഏജൻസികൾ ശാസ്ത്രീയ തെളിവുകൾ അവഗണിച്ചുവെന്ന ആരോപണമുയർന്നിരുന്നു.

dot image
To advertise here,contact us
dot image