ഉത്തരകൊറിയയിൽ കൊടുങ്കാറ്റിൽ വൻ നാശനഷ്ടം; ഉദ്യോ​ഗസ്ഥരെ വിമർശിച്ച് കിം ജോങ് ഉൻ

'നാശനഷ്ടങ്ങൾ തടയുന്നതിന് ഉദ്യോ​ഗസ്ഥർ ഒരു നടപടിയും എടുത്തില്ല'
ഉത്തരകൊറിയയിൽ കൊടുങ്കാറ്റിൽ വൻ നാശനഷ്ടം; ഉദ്യോ​ഗസ്ഥരെ വിമർശിച്ച് കിം ജോങ് ഉൻ

സോൾ: രാജ്യത്ത് ഉഷ്ണമേഖല കൊടുങ്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ. ഉദ്യോ​ഗസ്ഥരുടെ നിരുത്തരവാദപരമായ മനോഭാവം കാരണം കൂടുതൽ നാശനഷ്ടമുണ്ടായതായി കിം പറഞ്ഞു. കാങ്‌വോണ്‍ പ്രവിശ്യയിലെ അൻബിയോൺ കൗണ്ടിയിൽ വെള്ളപ്പൊക്കമുണ്ടായ കൃഷിയിടങ്ങൾ സന്ദർശിക്കവെയായിരുന്നു കിമ്മിന്റെ വിമർശനം.

നാശനഷ്ടങ്ങൾ തടയുന്നതിന് ഉദ്യോ​ഗസ്ഥർ ഒരു നടപടിയും എടുത്തില്ല. ഇത് നാശനഷ്ടങ്ങൾ വർധിക്കുന്നതിന് കാരണമായെന്നും കിം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസാധാരണമായ കാലാവസ്ഥയെ നേരിടാൻ ക്യാമ്പയിൻ നടത്തും. രാജ്യത്തിന്റെ സാമ്പത്തിക ഉൽപാദനത്തിലുണ്ടായ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികൾ കൈകൊളളണമെന്ന് കിം നിർദേശിക്കുകയും ചെയ്തു.

ജപ്പാനിൽ കടുത്ത നാശനഷ്ടമുണ്ടാക്കിയ കൊടുങ്കാറ്റ് ഉത്തരകൊറിയയിലേക്ക് വെളളിയാഴ്ച പ്രവേശിച്ചിരുന്നു. കൊടുങ്കാറ്റ് തെക്ക് ഭാ​ഗങ്ങളിൽ ശക്തമായ മഴക്കും വെളളപ്പൊക്കത്തിനും കാരണമായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വനനശീകരണവും വെള്ളപ്പൊക്കത്തിന് ആക്കംകൂട്ടിയിരുന്നു. ഇത് വലിയ പ്രതിസന്ധിയാണ് ഉത്തരകൊറിയയിൽ സൃഷ്ടിച്ചത്. ഭക്ഷ്യക്ഷാമവും കാർഷിക പ്രശ്‌നങ്ങളും പ്രത്യേകമായി പരിഹരിക്കുന്നതിനായി ഫെബ്രുവരിയിൽ രാജ്യം വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ ഉന്നതതല പാർട്ടി യോഗം ചേർന്നിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com