ലിബർഹാൻ കമ്മീഷൻ റിപ്പോർട്ട്; അയോധ്യയിലെ മറവികളുടെയും ഓർമ്മപ്പെടുത്തലുകളുടെയും രേഖാചിത്രം

'ഭാവിതലമുറയെ സംബന്ധിച്ചിടത്തോളം, 1992 ഡിസംബര്‍ ആറിന് എന്താണ് സംഭവിച്ചത്, എങ്ങനെ എന്നതിന്റെ സത്യസന്ധമായ വിവരണം നല്‍കുന്നതാണ് തന്റെ റിപ്പോര്‍ട്ട്, അത് ചരിത്രത്തിന്റെ ഭാഗമാകും'; എന്ന ജസ്റ്റിസ് ലിബര്‍ഹാന്റെ അഭിപ്രായം ഏറ്റവും പ്രസക്തമായി തന്നെ അടയാളപ്പെടുത്തപ്പെടും
ലിബർഹാൻ കമ്മീഷൻ റിപ്പോർട്ട്; 
അയോധ്യയിലെ മറവികളുടെയും   ഓർമ്മപ്പെടുത്തലുകളുടെയും  രേഖാചിത്രം

2009 ജൂണ്‍ 30ന് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അന്നത്തെ ആഭ്യന്തരമന്ത്രി പി ചിദംബരത്തെ സാക്ഷി നിര്‍ത്തി രാജ്യത്തെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള നിര്‍ണ്ണായകമായ ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എംഎസ് ലിബര്‍ഹാനാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് റിപ്പോര്‍ട്ട് കൈമാറിയത്. 1992 ഡിസംബര്‍ 6ന് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് നയിച്ച സംഭവങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷന്‍ 17-ാം വര്‍ഷമായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബാബറി മസ്ജിദ് തകര്‍ത്ത് കൃത്യം പത്താമത്തെ ദിവസമാണ് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ജസ്റ്റിസ് എം എസ് ലിബര്‍ഹാന്‍ അധ്യക്ഷനായ ജുഡീഷ്യന്‍ കമ്മീഷന്‍ രൂപീകരിക്കുന്നത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു കമ്മീഷന് നല്‍കിയ നിര്‍ദേശം.

1996 മെയ് 16 വരെ നരംസിംഹ റാവു പ്രധാനമന്ത്രി പദത്തില്‍ ഉണ്ടായിരുന്നു. പിന്നീട് എത്ര മന്ത്രിസഭകള്‍ വന്നു പോയതിന് ശേഷം മാത്രമാണ് ഇത്രയേറെ ഗൗരവമായ വിഷയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത് എന്ന് പരിശോധിക്കുമ്പോഴാണ് ഈ വിഷയങ്ങളില്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ക്കുണ്ടായിരുന്ന താത്പര്യക്കുറവ് വ്യക്തമാകുക. ഇതിനിടയില്‍ ബാബറി ധ്വംസനം ആസൂത്രണം ചെയ്ത ഹിന്ദുത്വ പ്രത്യയശാസ്ത്രം നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരണ കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്തു. നരസിംഹറാവുവിന്റെ മരണശേഷം ഏകദേശം അഞ്ച് വര്‍ഷം കൂടി കഴിഞ്ഞാണ് ഈ റിപ്പോര്‍ട്ട് PM0 ഓഫീസില്‍ എത്തിയതെന്ന വിരോധാഭാസം കൂടി പറയാതെ വയ്യ.

രാജ്യത്തിന് തന്നെ നാണക്കേടായ ബാബറി ധ്വംസനത്തെക്കുറിച്ച് വളരെ ഗൗരവമുള്ള കണ്ടെത്തലുകളുള്ള ഒരു ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് കൈവശം കിട്ടിയിട്ടും മൻമോഹൻ സിങ്ങിൻ്റെ രണ്ടാം യുപിഎ സർക്കാർ ആ റിപ്പോർട്ടിൽ അടയിരുന്നുവെന്നതും ഈ ഘട്ടത്തിൽ ചൂണ്ടിക്കാണിക്കാതിരിക്കാൻ കഴിയില്ല

രാജ്യത്തിന് തന്നെ നാണക്കേടായ ബാബറി ധ്വംസനത്തെക്കുറിച്ച് വളരെ ഗൗരവമുള്ള കണ്ടെത്തലുകളുള്ള ഒരു ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് കൈവശം കിട്ടിയിട്ടും മൻമോഹൻ സിങ്ങിൻ്റെ രണ്ടാം യുപിഎ സർക്കാർ ആ റിപ്പോർട്ടിൽ അടയിരുന്നുവെന്നതും ഈ ഘട്ടത്തിൽ ചൂണ്ടിക്കാണിക്കാതിരിക്കാൻ കഴിയില്ല. 48 തവണ കാലാവധി നീട്ടി നൽകിയതിന് ശേഷമായിരുന്നു പതിനേഴാമത്തെ വർഷത്തിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്.

ബാബറി പള്ളി തകര്‍ക്കുന്നതില്‍ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന ലിബര്‍ഹാന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതരമായ നിരവധി കണ്ടെത്തലുകളുണ്ടായിരുന്നു. അതില്‍ പ്രധാനമായിരുന്നു പള്ളിതകര്‍ക്കാന്‍ ഗൂഢാലോചന നടന്നു എന്നതും അതിനായി പണസമാഹരണം നടന്നു എന്നതും. റിപ്പോര്‍ട്ടില്‍ പണസമാഹരണം സംബന്ധിച്ച ഗൗരവമായ കണ്ടെത്തലുകളുടെ വിവരണമുണ്ട്. ആവശ്യമായ സാമ്പത്തികം വിവിധ സംഘപരിവാര്‍ സംഘടനകളുടെ കയ്യില്‍ നിന്ന് വിവിധ ബാങ്കുകള്‍ വഴി വിവിധ സംഘടനകളുടെയും വ്യക്തികളുടെയും പേരിലുള്ള അക്കൗണ്ടുകളിലേക്ക് എത്തിച്ചു എന്ന് സൂചിപ്പിക്കുന്നുണ്ട്. തിരിച്ചറിയാനാകാത്ത സ്രോതസ്സുകളില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്കിന് പുറമെ, സ്വീകര്‍ത്താക്കളുടെ സ്ഥാപനങ്ങള്‍ക്ക് ബാങ്കുകള്‍ വഴി പണം കൈമാറുകയും ഇടപാട് നടത്തുകയും ചെയ്തുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

ആര്‍എസ്എസും വിഎച്ച്പിയും ബിജെപിയും സംഘപരിവാറിലെ മറ്റ് അംഗങ്ങളും കാലാകാലങ്ങളില്‍ ഫണ്ട് സ്വരൂപിച്ചു. രാം ജനം ഭൂമി ന്യാസ്, ഭാരത് കല്യാണ്‍ പ്രതിഷ്ഠന്‍, യശ്വ ഹിന്ദു പരിഷത്ത്, രാം ജന്മഭൂമി ന്യാസ് പാദുക പൂജന്‍ നിധി, ശ്രീ രാം ജന്മഭൂമി ന്യാസ് ശ്രീ രാം ശിലാ പൂജന്‍, ജന്‍ ഹിതേഷി എന്നിവരായിരുന്നു സ്വീകര്‍ത്താക്കളുടെ സംഘടനകള്‍. നൃത്യ ഗോപാല്‍ ദാസ്, ഗുര്‍ജന്‍ സിംഗ്, നാരദ് ശരണ്‍, ആചാര്യ ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ഡാല്‍മിയ, നാനാ ഭഗവത്, ജസ്വന്ത് റായ് ഗുപ്ത, ബിപി തോഷ്‌നിവാള്‍, സീതാറാം അഗര്‍വാള്‍, അശോക് സിംഗാള്‍, രാമേശ്വര്‍ ദയാല്‍, പ്രേംനാഥ്, ചമ്പത് റായ്, സൂര്യ കൃഷ്ണന്‍, സൂര്യ കൃഷ്ണന്‍, അവദേശ് കുമാര്‍ ദാസ് ശാസ്ത്രി തുടങ്ങിയവരുടെ പേരുകളും ധനസമാഹരണത്തിന്റെ ഭാഗമായി റിപ്പോര്‍ട്ടില്‍ കുറിച്ചിട്ടുണ്ട്. 1992 ഡിസംബര്‍ 6-ന് നടന്ന സംഭവവികാസങ്ങള്‍ക്കായി വിനിയോഗിച്ച പണമിടപാട് കോടിക്കണക്കിന് രൂപ കവിഞ്ഞെന്നാണ് റിപ്പോര്‍ട്ടില്‍ ലിബര്‍ഹാന്‍ സൂചിപ്പിച്ചത്. ബിജെപി, വിശ്വഹിന്ദുപരിഷത്ത്, ആർഎസ്എസ്, ശിവസേന, ബജ്റംഗ് ദൾ എന്നീ സംഘടനകളുടെ നേതാക്കൾ ഉൾപ്പെടെ 68പേർക്കെതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്.

വര്‍ത്തമാന കാല ഇന്ത്യയില്‍ ഒരു ഭൂരിപക്ഷ ആരാധനാലയത്തെ തകര്‍ക്കാന്‍ ഗൂഡാലോചന നടന്നെന്നും അതിനായി സാമ്പത്തിക സമാഹരണം നടന്നെന്നും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഒരു ജുഡീഷ്യൽ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയാല്‍ എന്താവും അവസ്ഥ. ഇ ഡി, സിബിഐ, എന്‍ഐഎ എന്നീ സംവിധാനങ്ങള്‍ അത്തരമൊരു റിപ്പോര്‍ട്ടിനെ ഏതുനിലയില്‍ രാജ്യദ്രോഹ വിഷയം അടക്കം ഉള്‍പ്പെടുത്തി മുന്നോട്ടുനീക്കുമെന്ന് ഇതുവരെയുള്ള അനുഭവപശ്ചാത്തലം വ്യക്തത നല്‍കുന്നുണ്ട്

വര്‍ത്തമാന കാല ഇന്ത്യയില്‍ ഒരു ഭൂരിപക്ഷ ആരാധനാലയത്തെ തകര്‍ക്കാന്‍ ഗൂഡാലോചന നടന്നെന്നും അതിനായി സാമ്പത്തിക സമാഹരണം നടന്നെന്നും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഒരു ജുഡീഷ്യൽ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയാല്‍ എന്താവും അവസ്ഥ. ഇ ഡി, സിബിഐ എന്‍ഐഎ എന്നീ സംവിധാനങ്ങള്‍ അത്തരമൊരു റിപ്പോര്‍ട്ടിനെ ഏതുനിലയില്‍ രാജ്യദ്രോഹ വിഷയം അടക്കം ഉള്‍പ്പെടുത്തി മുന്നോട്ടുനീക്കുമെന്ന് ഇതുവരെയുള്ള അനുഭവപശ്ചാത്തലം വ്യക്തത നല്‍കുന്നുണ്ട്. ഇത്രയേറെ ഗൗരവമായ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ എന്തുനടപടി സ്വീകരിച്ചു എന്നതും ചരിത്രമാണ്. പിന്നീട് ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ 32 പ്രതികളെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയപ്പോള്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കോടതി പരിഗണിച്ചില്ല. പള്ളിപൊളിച്ചത് കര്‍സേവകരുടെ സ്വതസിദ്ധമായ പ്രവൃത്തിയാണെന്ന വാദം നേരത്തെ ലിബര്‍ഹാന്‍ കമ്മീഷന്‍ തള്ളിക്കളഞ്ഞിരുന്നു. പള്ളിപൊളിച്ചതിലെ ഗൂഢാലോചന സംബന്ധിച്ച് ലിബര്‍ഹാന്‍ കമ്മീഷന്‍ വ്യക്തത വരുത്തിയിരുന്നു. എന്നാല്‍ ഗൂഢാലോചനയില്‍ തെളിവില്ലെന്നായിരുന്നു സിബിഐ കോടതിയുടെ വിധി.

സിബിഐ കോടതിയുടെ വിധി പുറത്തുവന്നതിന് ശേഷം ലിബര്‍ഹാന്‍ കമ്മീഷന്റെ പ്രതികരണവും ശ്രദ്ധേയമായിരുന്നു. ''ബാബറി മസ്ജിദ് പൊളിച്ചത് ഒരു ഗൂഢാലോചനയാണെന്ന് ഞാന്‍ കണ്ടെത്തി, ഞാന്‍ ഇപ്പോഴും അതില്‍ വിശ്വസിക്കുന്നു. എന്റെ മുന്നില്‍ ഹാജരാക്കിയ എല്ലാ തെളിവുകളില്‍ നിന്നും, ബാബറി മസ്ജിദ് തകര്‍ത്തത് കൃത്യമായി ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാണ്. ഉമാഭാരതി അതിന്റെ ഉത്തരവാദിത്തം കൃത്യമായി ഏറ്റെടുത്തതായി ഞാന്‍ ഓര്‍ക്കുന്നു. മസ്ജിദ് തകര്‍ത്തത് ഒരു അദൃശ്യ ശക്തിയല്ല, മനുഷ്യരാണ് അത് തകര്‍ത്തത്'; എന്നായിരുന്നു ലിബര്‍ഹാന്റെ പ്രതികരണം. റിപ്പോര്‍ട്ടില്‍ പള്ളി പൊളിച്ചതിനെ 'സ്വയമേവയുള്ളതോ സ്വമേധയാ ഉള്ളതോ അല്ല', മറിച്ച് 'ആസൂത്രിതവും ആസൂത്രിതവുമാണ്' എന്ന് പറഞ്ഞിരുന്നു.

കര്‍സേവകര്‍ രോഷം കൊണ്ടോ വികാരങ്ങള്‍ കൊണ്ടോ സ്വമേധയാ പള്ളിപൊളിക്കുകയായിരുന്നു എന്ന വാദത്തെ തള്ളി അത് ആസൂത്രിതമായിരുന്നു എന്ന റിപ്പോര്‍ട്ടിലെ വാദങ്ങളില്‍ സിബിഐ വിധിക്ക് ശേഷവും ജസ്റ്റിസ് ലിബര്‍ഹാന്‍ ഉറച്ചുനിന്നു. തന്റെ കണ്ടെത്തലുകള്‍ ശരിയും സത്യസന്ധവും ഭയമോ പക്ഷപാതമോ ഇല്ലാത്തതുമാണെന്നു ജസ്റ്റിസ് ലിബര്‍ഹാന്‍ വ്യക്തമാക്കിയിരുന്നു. ഭാവിതലമുറയെ സംബന്ധിച്ചിടത്തോളം, 1992 ഡിസംബര്‍ ആറിന് എന്താണ് സംഭവിച്ചത്, എങ്ങനെ എന്നതിന്റെ സത്യസന്ധമായ വിവരണം നല്‍കുന്നതാണ് തന്റെ റിപ്പോര്‍ട്ട്, അത് ചരിത്രത്തിന്റെ ഭാഗമാകും; എന്നും ലിബര്‍ഹാന്‍ വ്യക്തമാക്കിയിരുന്നു.

ബാബറി മസ്ജിദ് തകര്‍ത്ത് 17 വര്‍ഷത്തിന് ശേഷമായിരുന്നു ലിബര്‍ഹാന്‍ കമ്മീഷന്‍ അവരുടെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. എട്ട് കോടി രൂപയാണ് ലിബര്‍ഹാന്‍ കമ്മീഷന് വേണ്ടി പതിനേഴ് കൊല്ലം കൊണ്ട് സര്‍ക്കാര്‍ ചെലവഴിച്ചത്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ സൈറ്റില്‍ ലഭ്യമാണ്. നിലവിലെ സാഹചര്യത്തില്‍ ആ ആക്ഷന്‍ ടേക്കന്‍ റിപ്പോര്‍ട്ട് വായിക്കുന്ന ഏതൊരാള്‍ക്കും ഭരണകൂടങ്ങള്‍ എത്രമാത്രം ലാഘവബുദ്ധിയോടെയാണ് ലിബര്‍ഹാന്‍ കമ്മീഷനെ കൈകാര്യം ചെയ്തതെന്ന് വ്യക്തം.

'ഭാവിതലമുറയെ സംബന്ധിച്ചിടത്തോളം, 1992 ഡിസംബര്‍ ആറിന് എന്താണ് സംഭവിച്ചത്, എങ്ങനെ എന്നതിന്റെ സത്യസന്ധമായ വിവരണം നല്‍കുന്നതാണ് തന്റെ റിപ്പോര്‍ട്ട്, അത് ചരിത്രത്തിന്റെ ഭാഗമാകും'; എന്ന ജസ്റ്റിസ് ലിബര്‍ഹാന്റെ അഭിപ്രായം ഏറ്റവും പ്രസക്തമായി തന്നെ അടയാളപ്പെടുത്തപ്പെടും

രാജ്യത്തിന്റെ മതേതരത്വത്തെ വലിയ നിലയില്‍ പോറല്‍ ഏല്‍പ്പിച്ച ബാബറി ധ്വംസനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട ജുഡീഷ്യല്‍ കമ്മീഷനെ ഭരണകൂടങ്ങള്‍ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് കൂടി വിലയിരുത്തേണ്ട ഒരു അവസരമാണിത്. 'ഭാവിതലമുറയെ സംബന്ധിച്ചിടത്തോളം, 1992 ഡിസംബര്‍ ആറിന് എന്താണ് സംഭവിച്ചത്, എങ്ങനെ എന്നതിന്റെ സത്യസന്ധമായ വിവരണം നല്‍കുന്നതാണ് തന്റെ റിപ്പോര്‍ട്ട്, അത് ചരിത്രത്തിന്റെ ഭാഗമാകും'; എന്ന ജസ്റ്റിസ് ലിബര്‍ഹാന്റെ അഭിപ്രായം ഏറ്റവും പ്രസക്തമായി തന്നെ അടയാളപ്പെടുത്തപ്പെടും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com