മനസികാരോഗ്യ പ്രശ്നങ്ങൾ മൂർച്ഛിച്ചത് മൂലം ഇരുപത്തിയെട്ടുകാരിക്ക് ദയാവധത്തിന് അനുമതി നൽകി നെതർലൻഡ്. അസുഖം ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ദയാവധത്തിന് നെതർലൻഡ് സ്വദേശിയായ സൊറായ ടെർ ബീക് അനുമതി തേടിയത്. വരുന്ന മെയ് മാസം സൊറായ ദയാവധം സ്വീകരിക്കുമെന്ന് ദി ഫ്രീ പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വിഷാദരോഗം, ഓട്ടിസം, ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്നിവയോട് പൊരുതുകയാണ് സെറായ.
രോഗം ഭേദമാവില്ലെന്നും, കൂടുതലായി ഒന്നും ചെയ്യാനില്ലെന്നും ഡോക്ടർമാർ അറിയിച്ചതോടെയാണ് ദയാവധത്തിനുള്ള സാധ്യത തേടിയത്. സൊറായയുടെ വാർത്ത പുറത്തുവന്നതോടെ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളാണ് വരുന്നത്. ഇത്തരം സംഭവങ്ങൾ മാനസികാരോഗ്യപ്രശ്നങ്ങൾക്കും ദയാവധം സ്വീകരിക്കുന്നവരുടെ എണ്ണം വർധിപ്പിക്കുമെന്നാണ് പ്രധാന വിമർശനം.
മുമ്പത്തെ അപേക്ഷിച്ച് ആരോഗ്യപ്രവർത്തകർ മാനസികാരോഗ്യപ്രശ്നങ്ങളുമായി എത്തുന്നവരെ എളുപ്പം കൈവെടിയുകയാണെന്ന വിമർശനവും ഉയർന്നു. ദയാവധം നിയമവിധേയമായിട്ടുള്ള രാജ്യമാണ് നെതർലൻഡ്സ്.