

മലയാളികൾക്കിടയിൽ വലിയ ഫാൻബേസുള്ള അവതാരകയും ഇൻഫ്‌ളുവൻസറുമാണ് പേളി മാണി. അവതാരകയായി തുടങ്ങിയ പേളിയുടെ സിനിമാ പ്രമോഷൻ അഭിമുഖങ്ങൾക്ക് കേരളം കടന്നും ആരാധകരുണ്ട്. തമാശ നിറഞ്ഞ ചോദ്യങ്ങളുമായാണ് പേളിയുടെ അഭിമുഖങ്ങൾ നടക്കുന്നത്. പേളിയും അതിഥികളും തമ്മിലുള്ള കൗണ്ടറുകളും രസകരമായ സംഭാഷണങ്ങളും കേൾക്കാനായി നിരവധി പേരാണ് പേളിയുടെ യൂട്യൂബ് ചാനലിലേക്ക് എത്തുന്നത്. ഭൂരിഭാഗം അഭിമുഖങ്ങളും ഒരൊറ്റ ദിവസത്തിനുള്ളിൽ മില്യണിന് മുകളിൽ വ്യൂ നേടാറുമുണ്ട്.
അതേസമയം, അഭിമുഖത്തിലെ പേളിയുടെ ചോദ്യങ്ങൾ കാമ്പില്ലാത്തവയാണെന്നും അതിഥികളേക്കാൾ കൂടുതൽ അവതാരകയാണ് സംസാരിക്കുന്നതെന്നും ചില വിമർശനങ്ങളും ഉയരാറുണ്ട്. അതിഥികളായി എത്തുന്ന സിനിമാതാരങ്ങളെ കുറിച്ച് കൃത്യമായി പഠിക്കാതെയാണ് പേളി എത്തുന്നതെന്നും ചിലർ പറയാറുണ്ട്. പേളിയുടെ അഭിമുഖത്തിന്റെ സ്വഭാവം മനസിലാക്കാത്തവരാണ് ഇത്തരം കമന്റുകളുമായി എത്തുന്നതെന്ന മറുപടിയാണ് പേളി മാണി ഫാൻസ് ഇവർക്ക് നൽകാറുള്ളത്.

ഇപ്പോൾ തന്റെ അഭിമുഖങ്ങളെയും ചോദ്യങ്ങളെയും അവയുടെ ഘടനയെയും കുറിച്ച് തുറന്ന് പറയുകയാണ് പേളി. സിനിമയെ കുറിച്ച് പരമാവധി പേരിലേക്ക് എത്തിക്കുക എന്നതാണ് സിനിമാ പ്രമോഷൻ അഭിമുഖങ്ങളുടെ ലക്ഷ്യമെന്നും അതിന് വ്യൂസ് ആണ് വേണ്ടതെന്നും പേളി പറയുന്നു. ഗലാട്ട പ്ലസ് നടത്തിയ ആങ്കേഴ്‌സ് റൗണ്ട് ടേബിളിലാണ് പേളി ഇക്കാര്യം പറഞ്ഞത്.
'ഞാൻ ഒരു മീഡിയ സ്റ്റുഡന്റായിരുന്നു. ഫോട്ടോഗ്രഫിയും മൂവി മേക്കിങ്ങും സൈക്കോളജിയും അഡ്വർട്ടൈസിങ്ങുമെല്ലാം കുറച്ച് പഠിച്ചിട്ടുണ്ട്. എന്റെ അടുത്തേക്ക് സിനിമയെ പ്രമോട്ട് ചെയ്യാമോ എന്ന ചോദ്യവുമായി ആളുകൾ വരുമ്പോൾ പ്രമോട്ട് എന്ന വാക്കാണ് എന്റെ മനസിൽ ഉടക്കുന്നത്. പ്രമോഷൻ എന്നതുകൊണ്ട് ഒരുപാട് വ്യൂസ് നേടുന്ന അഭിമുഖമാണ് അവർ ആഗ്രഹിക്കുന്നത്. അതിലൂടെ ഇങ്ങനെയൊരു സിനിമ വരുന്നുണ്ടെന്ന കാര്യം കൂടുതൽ ആളുകൾ അറിയണം. അതുകൊണ്ട് അതിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്.

ഏറ്റവും മികച്ച ചോദ്യങ്ങൾ എനിക്ക് ചോദിക്കാനറിയാം. പക്ഷെ വ്യൂസ് ഇല്ലെങ്കിൽ പ്രമോഷനിൽ കാര്യമില്ലതാകും. ആ അഭിമുഖത്തിന്റെ ലക്ഷ്യം നടക്കാതെ പോകും. അതുകൊണ്ടാണ് ഞാൻ അഭിമുഖങ്ങൾ ഫൺ മോഡിൽ എന്റർടെയ്‌നിങ്ങായി ചെയ്യുന്നത്. അഭിമുഖങ്ങളിൽ വ്യൂസ് മാത്രമാണ് ഞാൻ ലക്ഷ്യം വെക്കുന്നത്. സിനിമയെ കുറിച്ച് പരമാവധി ആളുകൾ അറിയണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്,' പേളി മാണി പറയുന്നു.
Content Highlights: Anchor Pearle Maany reveals why her interviews are structured this way. She says views are the only aim of those interviews are meant to promote the movie