
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു നിവിൻ പോളി നായകനായി എത്തിയ സിനിമയായിരുന്നു പ്രേമം. വലിയ രീതിയിൽ ആഘോഷിക്കപ്പെട്ട സിനിമ ബോക്സ് ഓഫീസിലും വമ്പൻ വിജയമായിരുന്നു. ചിത്രത്തിൽ വിനയ് ഫോർട്ട് അവതരിപ്പിച്ച വിമർ സാർ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആ കഥാപാത്രത്തെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ. ആ കഥാപാത്രം ചെയ്തു കഴിഞ്ഞാൽ തന്റെ സിനിമ ജീവിതം നന്നായി മുന്നോട്ട് പോകുമെന്ന് അൽഫോൻസ് റിലീസിന് മുൻപ് പറഞ്ഞിരുന്നെന്നാണ് റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനയ് പറഞ്ഞത്.
'പ്രേമം ഒരു ആഘോഷമായിരുന്നു. ആ സിനിമയുമായി അസോസിയേറ്റ് ചെയ്ത എല്ലാവരും ആ സിനിമ ആഘോഷിച്ചതിന്റെ മറ്റൊരു വേർഷനാണ് നിങ്ങൾ തിയേറ്ററിൽ കണ്ടത്. അതിലെ വിമൽ സാർ ഇപ്പോഴും ജാവയുമായി സ്റ്റക്ക് ആയിരിക്കും. പുള്ളി അതിനെക്കുറിച്ച് പഠിച്ച് കുട്ടികളെ പഠിപ്പിക്കാനൊന്നും നോക്കില്ല. പുള്ളിയുടെ കല്യാണമൊക്കെ കഴിഞ്ഞ് കുട്ടികളൊക്കെ ആയിട്ടുണ്ടാകും. പുള്ളി വല്യ കോഴിയൊന്നും അല്ലായിരുന്നു. പുള്ളിക്ക് ആ മിസിനോട് ഇഷ്ടം തോന്നിയിരിക്കും,. സായി പല്ലവിയല്ലേ സ്വാഭാവികമായും പ്രേമം തോന്നാം. അൽഫോൻസ് എന്നെ സിനിമയിലേക്ക് വിളിച്ചപ്പോൾ ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടെന്ന് പറഞ്ഞിരുന്നു. അപ്പോൾ അൽഫോൻസ് പറഞ്ഞത് നീ ഈ സിനിമ ചെയ്യ് പിന്നെ നിനക്ക് വലിയ കുഴപ്പം ഉണ്ടാവില്ലെന്ന്. അതാണ് ഒരു ഫിലിം മേക്കറിന്റെ വിഷൻ', വിനയ് ഫോർട്ട് പറഞ്ഞു.
മലയാളത്തിന് പുറമെ ചിത്രം തമിഴ്‌നാട്ടിലും ചിത്രം വിജയം കൊയ്‌തു. തമിഴ്‌നാട്ടിൽ 200 ദിവസത്തോളമാണ് പ്രേമം പ്രദര്‍ശിപ്പിച്ചത്. നിവിൻ പോളി അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തിൻ്റെ കൗമാരം മുതലുള്ള മൂന്ന് കാലഘട്ടത്തില്‍ നടക്കുന്ന സംഭവങ്ങളായിരുന്നു പ്രേമം സിനിമയില്‍ അവതരിപ്പിച്ചത്. മലയാളത്തിലേക്ക് ഒരുപിടി നല്ല താരങ്ങളെയും അണിയറ പ്രവർത്തകരെയും സംഭാവന ചെയ്ത ചിത്രം കൂടിയായിരുന്നു പ്രേമം. പുതുമുഖങ്ങളായി എത്തിയ സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവർ പിന്നീട് സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ വില പിടിപ്പുള്ള താരങ്ങളായി മാറി.
ചിത്രത്തിലെ ഗാനങ്ങളും കഥാപാത്രങ്ങളും എന്തിന് കോസ്റ്റ്യൂം പോലും അന്നത്തെ യുവ തലമുറ ഏറ്റെടുത്തിരുന്നു. അൽത്താഫ്, ഷറഫുദ്ദീൻ, ശബരീഷ്, കൃഷ്ണപ്രസാദ്, സിജു വിൽസൺ തുടങ്ങിയവർക്കൊപ്പം രഞ്ജി പണിക്കർ, വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ, മണിയൻ പിള്ള രാജു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അൻവർ റഷീദ് ആയിരുന്നു ചിത്രം നിർമിച്ചത്. ചിത്രം പിന്നീട് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: Vinay Fort about Premam and alphonse puthren