
ഇന്ത്യ - പാക് സംഘർഷത്തെത്തുടർന്ന് 'ഹാഫ്' എന്ന മലയാള സിനിമയുടെ ഷൂട്ടിംഗിനായി പോയവർ ജയ്‌സാൽമീറിൽ കുടുങ്ങിപ്പോയിരുന്നു. ഇപ്പോഴിതാ അതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിലെ നടിയായ ഐശ്വര്യ രാജ്. താനും സഹോദരിയും ധാബയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ ആകാശത്ത് വലിയ പ്രകാശം കണ്ടു. ആദ്യം അത് ആർമി ഡ്രിൽ ആണെന്നാണ് കരുതിയതെന്നും പിന്നീടാണ് അത് ഷെല്ലാക്രമണം ആയിരുന്നെന്ന് മനസിലായതെന്നും ഐശ്വര്യ പറഞ്ഞു. സൈന്യം കാരണമാണ് തങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നടി പറഞ്ഞു.
'ഞാനും എന്റെ സഹോദരിയും ധാബയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ ആകാശത്ത് വലിയ പ്രകാശം കണ്ടു. ആദ്യം കരുതിയത് ആർമി ടെസ്റ്റിംഗ് ആണെന്നാണ്. തിരിച്ച് ഹോട്ടലിൽ എത്തിയപ്പോഴേക്കും ഫുൾ ബ്ലാക്ക് ഔട്ട് ആയിരുന്നു. അപ്പോഴേക്കും ഞങ്ങൾക്ക് അത് ആർമി ടെസ്റ്റിംഗ് അല്ലെന്നും യുദ്ധമാണ് നടക്കുന്നതെന്നും മനസിലായി. ആർമി കാരണമാണ് ഞങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. എല്ലാവരേയും സുരക്ഷിതരാക്കി നിർത്താൻ സൈന്യം മികച്ച പ്രവർത്തനമാണ് നടത്തുന്നത്', ഐശ്വര്യ പറഞ്ഞു. ഇതൊരു ഡ്രിൽ അല്ല, യഥാർത്ഥ പോരാട്ടമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ശരിക്കും ഭയപ്പെട്ടുവെന്നും നടി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സിനിമാസംഘം ജയ്സൽമറിൽ നിന്ന് അഹമ്മദാബാദിലേക്ക് തിരിച്ചു. റോഡ് മാർഗമാണ് ഇവർ തിരികെ വരുന്നത്. ഈ ഇരുനൂറംഗ സംഘം കഴിഞ്ഞ 10 ദിവസമായി രാജസ്ഥാനിലെ ജയ്സാൽമീറിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിംഗ് നടത്തിവരികയായിരുന്നു. രഞ്ജിത്ത് സജീവ് നായകനാവുന്ന ഹാഫ് സംവിധാനം ചെയ്യുന്നത് സംജാദാണ്. ഏപ്രില്‍ 28-നാണ് ജയ്‌സാല്‍മീറില്‍ ചിത്രീകരണം ആരംഭിച്ചത്. നൂറുദിവസത്തോളമുള്ള ഷെഡ്യൂളാണ് ജയ്‌സാല്‍മീറില്‍ പദ്ധതിയിട്ടിരുന്നത്.
Content Highlights: Actor Aishwarya explains war situation in Jaisalmer