
മറ്റുള്ളവരുടെ വിജയം അംഗീകരിക്കാൻ ബോളിവുഡിൽ വലിയ ബുദ്ധിമുട്ടാണെന്നും സ്വന്തം സിനിമകൾ മാത്രമേ വിജയിക്കാവൂ എന്ന് വിശ്വസിക്കുന്നവർ അവിടെ ഉണ്ടെന്നും നടൻ ഇമ്രാൻ ഹാഷ്മി. ബോളിവുഡുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ഡിസിപ്ലിൻ ഉള്ള ആളുകളാണ് സൗത്ത് ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്നതെന്നും നടൻ പറഞ്ഞു. ബോളിവുഡിൽ ഉള്ളവർ മറ്റുള്ളവരുടെ വിജയത്തെ അംഗീകരിച്ചില്ലെങ്കിൽ അത് ഇൻഡസ്ട്രിയുടെ മുഴുവൻ ഇക്കോസിസ്റ്റത്തെയും ബാധിക്കുമെന്നും ഇമ്രാൻ ഹാഷ്മി ഒരു അഭിമുഖത്തിൽ പറഞ്ഞു.
'ഒരു സിനിമയുടെ മേക്കിങ്ങിനും റിലീസിനും മുൻപ് ഹിന്ദി ഇൻഡസ്ട്രിയിൽ ഒരുപാട് നെഗറ്റിവിറ്റി നടക്കുന്നുണ്ട്. ബോളിവുഡിൽ ചിലർക്ക് മറ്റുള്ളവരുടെ വിജയം അംഗീകരിക്കാൻ കഴിയില്ല. അവരവരുടെ സിനിമകൾ മാത്രമേ വിജയിക്കാവൂ എന്ന് വിശ്വസിക്കുന്നവർ അവിടെയുണ്ട്.
ഞാൻ ഇപ്പോൾ രണ്ട് സിനിമകൾ സൗത്തിൽ ഷൂട്ട് ചെയ്യുകയാണ്. അവിടത്തെ ഡിസിപ്ലിൻ വളരെ വ്യത്യസ്തമാണ്.
ഒരുപാട് നല്ല മനുഷ്യരാണ് സൗത്തിലുള്ളത്. പരസ്പരം സപ്പോർട്ട് ചെയ്യുന്ന ആളുകളാണ് അവിടെയുള്ളത്. ഹിന്ദി ഇൻഡസ്ട്രിയിൽ മുഴുവൻ മോശം ആളുകളാണെന്ന് ഞാൻ പറയില്ല. പക്ഷേ മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷിക്കാൻ ഹിന്ദി ഇൻഡസ്ട്രിയിലെ ആളുകൾ പഠിക്കണം. കാരണം ഒപ്പം ജോലി ചെയ്യുന്നവരുടെ സിനിമകൾ വിജയിച്ചില്ലെങ്കിൽ അത് സിനിമ ഇൻഡസ്ട്രിയുടെ മുഴുവൻ ഇക്കോസിസ്റ്റത്തെയും ബാധിക്കും,' ഇമ്രാൻ ഹാഷ്മി പറഞ്ഞു.
ഗ്രൗണ്ട് സീറോയാണ് അവസാനമായി പുറത്തിറങ്ങിയ ഇമ്രാൻ ഹാഷ്മി ചിത്രം. മികച്ച അഭിപ്രായങ്ങൾ നേടിയെങ്കിലും സിനിമയ്ക്ക് ബോക്സ് ഓഫീസിൽ വിജയിക്കാനായില്ല. ചിത്രത്തിൽ ബിഎസ്എഫ് കമാൻഡന്റ് നരേന്ദ്ര നാഥ് ധർ ദുബെയുടെ വേഷത്തിലാണ് ഇമ്രാൻ ഹാഷ്മി എത്തുന്നത്. സായ് തംഹങ്കർ ആണ് സിനിമയിൽ നായികാ വേഷം കൈകാര്യം ചെയ്തത്. തേജസ് പ്രഭ വിജയ് ദിയോസ്‌കർ ആണ് ചിത്രം സംവിധാനം ചെയ്തത്. എക്സൽ എന്റർടെയ്ൻമെന്റിന്റെ കീഴിൽ റിതേഷ് സിദ്ധ്വാനി, ഫർഹാൻ അക്തർ എന്നിവർ ചേർന്ന് ആണ് സിനിമ നിർമ്മിച്ചത്.
Content Highlights: Emraan Hashmi talks about Bollywood and South