മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദും മുംബൈ ഇന്ത്യൻസും തമ്മിൽ ഏറ്റുമുട്ടുന്നു. മുംബൈ നിരയിൽ ഇത്തവണ പുതിയൊരു പേസറുണ്ട്. അൻഷുൽ കംബോജ് ഹരിയാനക്കാരനാണ് താരം. രണ്ടാം ഓവറിൽ തന്നെ കംബോജ് ഐപിഎല്ലിലെ ആദ്യ പന്തെറിഞ്ഞു. ആദ്യ ഓവറിൽ 13 റൺസാണ് പുതുമുഖ താരം വിട്ടുകൊടുത്തത്.
തന്റെ രണ്ടാം ഓവറിനെത്തിയ താരം വിസ്മയിപ്പിച്ചു. ട്രാവിസ് ഹെഡിന്റെ കുറ്റിതെറുപ്പിച്ച് ഐപിഎല്ലിലെ ആദ്യ വിക്കറ്റ് നേട്ടം ആഘോഷിക്കാൻ തുടങ്ങി. എന്നാൽ നോ ബോളിന്റെ സൈറൺ മുഴങ്ങി. ഇതോടെ താരത്തിന്റെ ആദ്യ വിക്കറ്റിനായുള്ള കാത്തിരിപ്പ് അൽപ്പസമയം കൂടെ തുടർന്നു. കംബോജിന്റെ മൂന്നാം ഓവറിലെ രണ്ടാം പന്തിൽ വീണ്ടും വിക്കറ്റിനടുത്തെത്തി. ഇത്തവണ നുവാൻ തുഷാര ട്രാവിസ് ഹെഡിന്റെ ക്യാച്ച് വിട്ടുകളഞ്ഞു.
ഒടുവിൽ നാലാം പന്തിൽ താരം ആദ്യ വിക്കറ്റ് സ്വന്തമാക്കി. മായങ്ക് അഗർവാളിനെ ക്ലീൻ ബൗൾഡാക്കിയാണ് കംബോജിന്റെ ആദ്യ വിക്കറ്റ്. നാല് ഓവറിൽ 42 റൺസ് വഴങ്ങിയാണ് താരത്തിന്റെ ഒരു വിക്കറ്റ് നേട്ടം.