മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില് ടി നടരാജൻ കൂടി ഉണ്ടാകണമായിരുന്നുവെന്ന് സുനിൽ ഗാവസ്കർ. ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവരാണ് പേസർമാരായി ടീമിലുള്ളത്. ഓൾ റൗണ്ടർ ഹാർദ്ദിക്ക് പാണ്ഡ്യയും ശിവം ദൂബെയും പേസർമാരാണ്. ഇവര്ക്കൊപ്പം നടരാജനും വേണമായിരുന്നുവെന്നാണ് ഗാവസ്കർ പറയുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ നടരാജൻ നന്നായി പന്തെറിയുന്നു. ഇടം കയ്യനായ ഒരു പേസർ കൂടെ ടീമിലുള്ളത് നന്നാകുമായിരുന്നു. നിലവിലുള്ള എല്ലാ താരങ്ങൾക്കും മികച്ച അനുഭവസമ്പത്തുണ്ട്. അതുകൊണ്ട് നടരാജനെ ഒഴിവാക്കിയതാവും. ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യ ആണെന്നും ഗാവസ്കർ അഭിപ്രായപ്പെട്ടു.
'അന്താരാഷ്ട്ര ക്രിക്കറ്റിൽ കിരീടങ്ങൾ നേടുന്നതിന് കുറച്ച് ഭാഗ്യവും കൂടി വേണം. ഇന്ത്യൻ ടീമിന് കുറച്ച് ഭാഗ്യമുണ്ടെങ്കിൽ കിരീടങ്ങൾ സ്വന്തമാക്കാം. എനിക്ക് ഇപ്പോൾ ആത്മവിശ്വാസമുണ്ട്. 2007 ആവർത്തിക്കും. വീണ്ടും ട്വന്റി 20 ലോകകപ്പ് ഇന്ത്യയിലേക്ക് വരും. ഐപിഎല്ലിന് ശേഷം വീണ്ടുമൊരു ട്വന്റി 20 ടൂർണമെന്റ് വരുന്നത് ആവേശകരമാണ്' ഗാവസ്കർ വ്യക്തമാക്കി.