മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് നായകമാറ്റത്തിൽ ഒടുവിൽ പ്രതികരിച്ച് രോഹിത് ശർമ്മ. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് പ്രതികരിച്ചത്. ജീവിതം എപ്പോഴും നമ്മുടെ വഴിക്ക് പോകില്ലെന്ന് മുംബൈ ഇന്ത്യൻസ് മുൻ നായകൻ പറഞ്ഞു.
ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. ക്രിക്കറ്റിൽ എപ്പോഴും ക്യാപ്റ്റനായിരിക്കാൻ തനിക്ക് കഴിയില്ല. ഒരുപാട് നായകന്മാരുടെ കീഴിൽ താൻ കളിച്ചിട്ടുണ്ട്. മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്ലിയും വീരേന്ദർ സെവാഗും തന്റെ ക്യാപ്റ്റന്മാരായിരുന്നു. ഐപിഎല്ലിൽ ആദം ഗിൽക്രിസ്റ്റിനും ഹർഭജൻ സിംഗിനും റിക്കി പോണ്ടിംഗിനും കീഴിൽ താൻ കളിച്ചിട്ടുണ്ടെന്നും രോഹിത് പറഞ്ഞു.
മുംബൈ ഇന്ത്യൻസ് താരമായി കഴിയാവുന്നതെല്ലാം ചെയ്യുക. കഴിഞ്ഞ ഒരു മാസമായി താൻ അതിനുള്ള ശ്രമത്തിലാണെന്നും രോഹിത് ശർമ്മ വ്യക്തമാക്കി. ഐപിഎല്ലിൽ 10 മത്സരങ്ങളിൽ നിന്നായി രോഹിത് 314 റൺസാണ് ഇതുവരെ സ്കോർ ചെയ്തത്. ഒരു സെഞ്ച്വറിയും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു.