ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിന് മോശം തുടക്കമാണ് ലഭിച്ചത്. ഒരു ഘട്ടത്തിൽ മൂന്നിന് 42 എന്ന നിലയില്‍ ബെംഗളൂരു തകർന്നു. ആ സമത്ത് ക്രീസിലുണ്ടായിരുന്ന വിരാട് കോഹ്‌ലിയിലായിരുന്നു ബെംഗളൂരു ആരാധകരുടെ പ്രതീക്ഷ. എന്നാൽ താളം കണ്ടെത്തി വരവെ കോഹ്‌ലിയുടെ വിക്കറ്റ് നഷ്ടമായി.
അജിൻക്യ രഹാനെയും രച്ചിൻ രവീന്ദ്രയും ചേർന്ന് നേടിയ തകർപ്പൻ ക്യാച്ചിലായിരുന്നു കോഹ്‌ലിയുടെ വിക്കറ്റ് വീണത്. മുസ്തിഫിക്കറിനെ ദീപ് മിഡ് വിക്കറ്റിലേക്ക് ഉയർത്തി അടിക്കാനായിരുന്നു കോഹ്‌ലിയുടെ ശ്രമം. അവിടെ ഉണ്ടായിരുന്ന അജിൻക്യ രഹാനെ തകർപ്പൻ ഒരു ഡൈവിലൂടെ പന്ത് പിടിച്ചെടുത്തു. എന്നാൽ ബൗണ്ടറിയിലേക്ക് നീങ്ങിയ രഹാനെ പന്ത് രച്ചിൻ രവീന്ദ്രയ്ക്ക് എറിഞ്ഞ് നൽകി. രവീന്ദ്ര കൃത്യമായി പന്ത് പിടികൂടുകയും ചെയ്തു.
മത്സരത്തിൽ 20 പന്തിൽ 21 റൺസെടുത്ത് കോഹ്‌ലി പുറത്തായി. എങ്കിലും അനുജ് റാവത്തിന്റെയും ദിനേശ് കാർത്തിക്കിന്റെയും ബാറ്റിംഗിൽ ബെംഗളൂരു ഭേദപ്പെട്ട സ്കോറിലേക്കെത്തി. അനുജ് റാവത്ത് 48 റൺസെടുത്ത് അവസാന പന്തിൽ റൺഔട്ടായി. 38 റൺസെടുത്ത ദിനേശ് കാർത്തിക്ക് പുറത്താകാതെ നിന്നു. ആറാം വിക്കറ്റിൽ ഇരുവരും 95 റൺസ് കൂട്ടിച്ചേർത്തു.