ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം പതിപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഉദ്ഘാടന ദിവസം തന്നെ ചെന്നൈ സൂപ്പർ കിംഗ്സ് കളത്തിലിറങ്ങും. എന്നാൽ താരങ്ങൾക്കേറ്റ പരിക്കും അമ്പാട്ടി റായിഡുവിന്റെ വിടവാങ്ങലുമാണ് നിലവിലത്തെ ചാമ്പ്യന്മാർക്ക് തിരിച്ചടിയാകുന്നത്.
കഴിഞ്ഞ സീസണിന് ശേഷം അമ്പാട്ടി റായിഡു ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. എന്നാൽ ഈ സീസണിന് മുമ്പായി ഓപ്പണർ ഡേവോൺ കോൺവേയ്ക്ക് പരിക്കേറ്റു. ഇതോടെ ഒത്ത പകരക്കാരുണ്ടാകുമോ എന്നതാണ് ചെന്നൈ ആരാധകരുടെ ആശങ്ക. ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസി.
കോൺവേയ്ക്ക് പകരക്കാരനായി ഓപ്പണറുടെ റോളിലേക്ക് രണ്ട് പേരെയാണ് ചെന്നൈ പരിഗണിക്കുന്നത്. ന്യുസിലാൻഡിന്റെ രച്ചിൻ രവീന്ദ്രയും ഇന്ത്യൻ താരം അജിൻക്യ രഹാനെയും. എന്നാൽ രഹാനെയുടെ സമീപകാല ഫോമിൽ ആരാധകർക്ക് ആശങ്കയുണ്ട്. അതിനിടെ പുതുമുഖ താരം സമീർ റിസ്വി മധ്യനിരയിൽ അമ്പാട്ടി റായിഡുവിന് പകരക്കാരനാകുമെന്നാണ് ചെന്നൈ ക്യാമ്പിന്റെ പ്രതീക്ഷ.