
മാതൃത്വം എന്ന വാക്ക്, പെറ്റുപോറ്റിവളർത്തുക എന്ന നിർവചനത്തിൽ ഒതുങ്ങുന്നില്ല. ബാലാമണിയമ്മ എന്ന കവി 'മാതൃത്വത്തിന്റെ കവയിത്രി' എന്ന വിശേഷണത്തിലും. അറിയാൻ ശ്രമിക്കുന്തോറും പല അടരുകളഴിഞ്ഞു വ്യക്തമാകുന്ന, കല്പിച്ചുകൊടുക്കപ്പെട്ട നിർവചനത്തിന് പുറത്തു നിൽക്കുന്ന പദം എന്നാണ് മാതൃത്വം അർഥമാക്കുന്നതെങ്കിൽ, ശരിയാണ് ബാലാമണിയമ്മയെ നമ്മുക്ക് മാതൃത്വത്തിന്റെ കവയിത്രി എന്നു വിശേഷിപ്പിക്കാം. ബാലാമണിയമ്മ വിടവാങ്ങിയിട്ട് ഇന്ന് 19 വർഷം.
'മർത്ത്യചിത്തത്തിൻ കല്ലിലുറങ്ങിക്കിടക്കുന്ന സത്യദൂതനെപ്പാട്ടു പാടിക്കും നാദസ്വർഗം' എന്നാണ് പി കുഞ്ഞിരാമൻ നായർ ബാലാമണിയമ്മയെ വിശേഷിപ്പിച്ചത്. മനുഷ്യമനസ്സിലേയ്ക്ക് ഇറങ്ങിച്ചെല്ലാൻ കഴിവുള്ളതായിരുന്നു ബാലാമണിയമ്മയുടെ കവിതകൾ. കളിക്കാനിറങ്ങിയ രണ്ടുകുട്ടികളുടെ ചിത്തത്തിലൂടെ സഞ്ചരിച്ച് എല്ലാക്കാലത്തിലേയും, എല്ലാ പ്രായത്തിലേയും മനുഷ്യരോട് സംവദിക്കുന്നുണ്ട് ബാലാമണിയമ്മയുടെ രണ്ടു കുട്ടികൾ എന്ന കവിത.
തങ്ങളിൽപ്പുൽകികൊണ്ടീ രമ്യമാം പുഴവക്ക-
ത്തങ്ങനെ കളിക്കാനായ് വന്ന കുട്ടികൾ നമ്മൾ,
വിരിഞ്ഞും തേനുൾത്തിങ്ങി വിരിയാറായും ചുറ്റും
വിളങ്ങുമലർകളാൽ കുടന്ന നിറയ്ക്കാതെ,
മഴവില്ലൊളി നീളെ വിതറിപ്പാറിപ്പോകു-
മഴകിൻ പക്ഷങ്ങളെപ്പാഞ്ഞു പിന്തുടരാതെ,
എന്തിനോ കൊടുംവാക്കാൽ കുത്തി നോവിപ്പൂ തമ്മിൽ;
ചിന്തകളാലേ ചരൽക്കല്ലെടുത്തെറിയുന്നു
കാരണമില്ലാതെ തുടങ്ങുകയും സമൂഹത്തിൽ നാശം മാത്രം വരുത്തി ഒടുങ്ങുകയും ചെയ്യുന്ന കലഹങ്ങൾ ബാലാമണിയമ്മയെ അസ്വസ്ഥതപ്പെടുത്താറുണ്ടായിരുന്നു എന്നു തോന്നുന്നു. ഓരോ കലഹവും മനുഷ്യമനസ്സിനെ എങ്ങനെയൊക്കെ ബാധിക്കുമെന്നറിയുകയും അത് കവിതയിലേക്ക് പകർത്തുകയും ചെയ്തിട്ടുണ്ട് കവി.
ഇന്നു ഞാനറിയുന്നുണ്ടേതൊരാദർശത്തിനും
മന്നിലെക്കാറ്റേൽക്കുമ്പോൾ ത്തൻനിറം കെടാമെന്നും,
ഏതു നന്മയും ക്രമാൽമുന കൂർപ്പിച്ചിട്ടേറ്റം
യാതനാവഹമാക്കാൻ കഴിയും നരന്നെന്നും മഴുവിന്റെ കഥയിലും ബാലാമണിയമ്മ എഴുതിയിട്ടുണ്ടല്ലോ. സ്വന്തം ശരിതെറ്റുകളെ ഇഴകീറി പരിശോധിക്കുന്നുമുണ്ട് മഴുവിന്റെ കഥയിൽ പരശുരാമൻ. നമ്മുക്ക് രണ്ടു കുട്ടികളിലേയ്ക്ക് തിരിച്ചുവരാം. പുഴവക്കത്ത് കളിക്കാനായി എത്തിയതാണ് ആ കുട്ടികൾ. അവരുടെ സൗഹൃദത്തിൽ എപ്പഴോ വിള്ളൽ വീണിരുന്നു. കളിക്കാനാണ് വന്നതെന്ന് അവർ മറന്നു. പാഴ്വാക്കുകളാൽ പരസ്പരം കുത്തി നോവിക്കാൻ തുടങ്ങി. ചുറ്റുമുള്ള നല്ലതൊന്നും അവർ കാണുന്നതേയില്ല. പിന്നെ കലഹമാണ്. വാക്കുകൾ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കുത്തിനോവിക്കുന്ന സുഹൃത്തുക്കൾ. കലഹത്തിന് ശേഷമോ?
പോരു,മിപ്പോരിങ്കല് നാം പങ്കുവെച്ചെടുത്തല്ലോ,
പാരിതേവരെയറിഞ്ഞോരു വേദനയെല്ലാം
മൃദുവായ്ത്തലോടിയ കൈകളാലായാലെന്തേ
മിതമാമൊരുന്തലുമുഗ്രയാതനമാവാന്
എത്രമേൽ തമ്മിൽ അടുത്തു നിന്നവരാണോ തമ്മിലിടഞ്ഞ് അകന്നത് അതിനനുസരിച്ച് വഴക്കിന് ശേഷം അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘർഷവും ശക്തമാകുന്നു. കലഹത്തിന്റെ ഫലം വേദനയാണ്. കലഹിക്കുന്നവർ തമ്മിലുണ്ടായിരുന്ന അടുപ്പത്തിന്റെ ആഴമനുസരിച്ച് ആ വേദനയുടെ ആഴവും വർദ്ധിക്കുന്നു.
മറ്റൊരു ഹൃദയത്തെക്കണ്ണുനീർക്കണമാക്കി
മാറ്റിയിട്ടതു നോക്കിക്കേഴുന്നു മനുഷ്യത്വം
കലഹിച്ചും കലഹം പരിഹരിച്ചു കൈകോർത്തും കാലങ്ങള് കൊണ്ട് ഓരോ വ്യക്തിയും നേടിയെടുക്കേണ്ട പക്വതയെകുറിച്ചും ഓർമിപ്പിക്കുന്നുണ്ട് ഈ കവിതയില് ബാലാമണിയമ്മ. സ്വയം തിരിച്ചറിയാന് കഴിയുന്നിടത്ത്, സ്വന്തം ലക്ഷ്യം തിരിച്ചറിയുന്നിടത്ത് മനുഷ്യന്റെ ഉള്ളിലുള്ള പല കലഹങ്ങള്ക്കും പരിഹാരമാകുന്നുവെന്ന് ഓർമിപ്പിക്കുന്നുകൂടിയുണ്ട് ഈ രണ്ടുകുട്ടികള്.
വ്യക്തികള് തമ്മിലുള്ള കലഹമാണ് കവി ഇവിടെ അവസാനിപ്പിക്കാന് ആഹ്വാനം ചെയ്യുന്നത്. വ്യവസ്ഥകളോടുള്ള കലഹം തുടരുക തന്നെ വേണമെന്ന് വ്യക്തമാകും ബാലമണിയമ്മയുടെ വിളി എന്ന കവിത വായിച്ചാല്. സ്വന്തം സന്തോഷങ്ങളിലേയ്ക്ക് ഇറങ്ങി നടക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ഈ കവിത.
വെറുതേ പഴകിയ വീട്ടുസാമനങ്ങൾ തൻ
മുറി കെട്ടുവാൻ നോക്കാതുടനേ പോരൂ പോരൂ
നന്നല്ലീജ്ജഡങ്ങളിലിത്രമേലുൾക്കൂറവ
നമ്മൾ കാൽ വെയ്ക്കുന്നിടത്തുയരും പൊടി മാത്രം എന്ന് മുറ്റത്തു കണ്ണീർച്ചാലിനു പിന്നിലെ മുൾവേലിക്കുമപ്പുറം നിന്ന് തോഴൻ വിളിക്കുമ്പോള് വീടുവിട്ടിറങ്ങാന് പ്രലോഭിപ്പിക്കുന്നുണ്ട് കവി.
വീടുവിട്ടിറങ്ങുക, നിർഭയം മുള്ളിൻവേലി
ചാടുക, വിചിത്രാനുഭൂതികൾ തേടാം വീണ്ടും
ഇത്തിരി നോവേശിയാൽ, വീർപ്പുമുട്ടിയാ,ലെന്തു
നിത്യതയ്ക്കൊരു മണൽത്തരിയീ മുഹൂർത്തവും
അടുക്കളയുടെ പുറത്തേയ്ക്ക്, സ്വന്തം സന്തോഷങ്ങളിലേയ്ക്ക് ഇറങ്ങി വരാൻ നിർബന്ധിക്കുകയാണ് ഈ കവിതയിൽ കവി. ചില മുൾവേലികൾ ചാടികടന്നാൽ മാത്രം ലഭ്യമാകുന്ന സന്തോഷത്തെകുറിച്ചും ഓർമ്മിപ്പിക്കുന്നുണ്ട് ഈ കവിത. തുരുമ്പിച്ച അടുക്കളയെ പിന്നിൽ ഉപേക്ഷിച്ച് ബാലാമണിയമ്മ ചൂണ്ടിക്കാണിച്ച തിരി നീട്ടിയ ലോകാലോകങ്ങളിലേയ്ക്ക് പിന്നാലെ വന്ന പെൺകുട്ടികൾ പലരും ഇറങ്ങി നടന്നു. തീർച്ചയായും ആ കൂട്ടത്തിലെ ആദ്യ പേര് മാധവിക്കുട്ടി എന്ന കമലാസുരയ്യയുടേത് ആവും.
പുന്നയൂർക്കുളത്തെ നാലപ്പാട്ടു തറവാട്ടിൽ 1909 ജൂലൈ 19നാണ് ബാലാമണിയമ്മയുടെ ജനനം. വായനയുടെയും എഴുത്തിന്റെയും വളക്കൂറുള്ള മണ്ണിൽ ചവിട്ടിയായിരുന്നു ബാലാമണിയമ്മയുടെ ബാല്യം. വിക്ടർ ഹ്യൂഗോയുടെ ലെസ് മിസറബിൾ എന്ന വിശ്വവിഖ്യാത പുസ്തകത്തെ പാവങ്ങൾ എന്ന പേരിൽ മലയാളത്തിന് പരിചയപ്പെടുത്തിയ, ആർഷജ്ഞാനവും രതിസാമ്രാജ്യവും എഴുതിയ നാലപ്പാട്ട് നാരായണമേനോൻ ആയിരുന്നു അമ്മാവൻ. അച്ഛൻ കുഞ്ഞുണ്ണിരാജയും നല്ലൊരു വായനക്കാരനായിരുന്നു. വലിയ പുസ്തകശേഖരം വീട്ടിനുള്ളിൽ തന്നെ ബാലാമണിയമ്മയ്ക്ക് ലഭ്യമായിരുന്നു. ഔപചാരികവിദ്യാഭ്യാസം ലഭിച്ചിട്ടില്ലെങ്കിലും ചെറുപ്പത്തിൽ തന്നെ അമ്മാവന്റെ ശിക്ഷണത്തിൽ പല ഭാഷകളിൽ പ്രാവീണ്യം നേടി.
ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതയായ 'കൂപ്പുകൈ'ഇറങ്ങുന്നത് 1930-ലാണ്. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽനിന്ന് 1947-ൽ ‘സാഹിത്യനിപുണ‘ബഹുമതി നേടി. പിന്നീട് കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, പത്മഭൂഷൺ, ആശാൻ പുരസ്കാരം, ലളിതാംബികാ അന്തർജ്ജന പുരസ്കാരം, വള്ളത്തോൾ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, സരസ്വതി സമ്മാനം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ബാലാമണിയമ്മയെ തേടിയെത്തി. 2004 സെപ്റ്റംബർ 29 ന് 95-ാം വയസ്സിൽ ബാലാമണിയമ്മ മടങ്ങി. ആ ഓർമ്മകൾക്ക് ആദരം.