ഡിജിറ്റല്‍ അറസ്റ്റിൻ്റെ പേരിൽ ഡല്‍ഹിയിലെ വയോധിക ദമ്പതികളില്‍ നിന്ന് 30 ലക്ഷം രൂപ കവര്‍ന്നു; സൂത്രധാരൻ പിടിയിൽ

ഏഴ് ദിവസത്തോളം ഇവരെ ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരില്‍ കബിളിപ്പിച്ചു എന്നാണ് ദമ്പതികള്‍ നല്‍കിയിരിക്കുന്ന മൊഴി

ന്യൂഡല്‍ഹി: എന്‍ഐഎ, എടിഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഡിജിറ്റല്‍ അറസ്റ്റിലൂടെ ഡല്‍ഹിയിലെ വയോധിക ദമ്പതികളില്‍ നിന്ന് 30 ലക്ഷം രൂപ കവര്‍ന്ന സംഭവത്തിലെ സൂത്രധാരിൽ ഒരാളെ പൊലീസ് പിടികൂടി. 74 വയസ് പ്രായമായ വിരമിച്ച റെയില്‍വേ ഉദ്യോഗസ്ഥനും ഭാര്യയുമാണ് തട്ടിപ്പിനിരയായത്. വയോധികന്റെ പരാതിയെത്തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പ്രതികളിലൊരാളായ സുനില്‍ സിംഗ്ലയെയാണ് പൊലീസ് പിടികൂടിയത്. വൃദ്ധ ദമ്പതികളിൽ നിന്ന് തട്ടിയെടുത്ത പണം കൈമാറിയത് സംബന്ധിച്ച വിവരങ്ങളും പൊലീസ് കണ്ടെത്തുകയായിരുന്നു. സുനില്‍ സിംഗ്ല എന്ന ആളുടെ പേരില്‍ 'ശ്രീ ബാലാജി ട്രാക്ടര്‍' എന്ന കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്കുള്ള ആര്‍ടിജിഎസ് ഇടപാടുകളില്‍ ഒന്ന് അന്വേഷണ സംഘം മെയ് മാസത്തിൽ കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. സിംഗ്ലയുടെ അക്കൗണ്ട് ഒന്നിലധികം സൈബര്‍ തട്ടിപ്പ് കേസുകളില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. ആറിലധികം കേസുകളിലായി ഏകദേശം ഒരു കോടി രൂപയുടെ ഇടപാടുകള്‍ ഈ അക്കൗണ്ട് വഴി നടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഹരിയാനയിലെ ഫത്തേഹാബാദ് നിവാസിയായ സിംഗ്ലയെ മുമ്പ് ഒരു സൈബര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. വയോധിക ദമ്പതികളെ കബിളിപ്പിച്ച കേസിൽ മെയ് 11 ന് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍, തന്റെ ബിസിനസ്സ് വികസിപ്പിക്കുന്നതിനായി ഒരു ഓണ്‍ലൈന്‍ വായ്പ തേടുകയായിരുന്നുവെന്നും തന്റെ ബാങ്ക് അക്കൗണ്ട് വഴി വലിയ ഇടപാടുകള്‍ സുഗമമാക്കുന്നതിന് പകരമായി ഒരു വ്യക്തി കമ്മീഷന്‍ വാഗ്ദാനം ചെയ്തതായും അയാള്‍ വെളിപ്പെടുത്തി. ഇതിനിടെ ഇര അയച്ച 15 ലക്ഷം രൂപയുടെ ഒരു ഗഡു കൈമാറ്റം തടയാന്‍ പൊലീസിന് കഴിഞ്ഞത് പ്രധാന വഴിത്തിരിവായി. 12 ലക്ഷം രൂപ കണ്ടെടുത്ത് ഇരയ്ക്ക് തിരികെ നല്‍കുകയും ചെയ്തു.

ഏഴ് ദിവസത്തോളം ഇവരെ ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരില്‍ കബിളിപ്പിച്ചു എന്നാണ് ദമ്പതികള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.കഴിഞ്ഞ വര്‍ഷത്തെ ചെങ്കോട്ട സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് പണം നല്‍കാന്‍ ഇവരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞ് തട്ടിപ്പുകാര്‍ വയോധികനെ ഭീഷണിപ്പെടുത്തി. ഇതില്‍ പരിഭ്രാന്തരായ ദമ്പതികള്‍ തങ്ങളുടെ ജീവിതകാല സമ്പാദ്യത്തില്‍ നിന്ന് 30 ലക്ഷം രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് നല്‍കി എന്നാണ് ഇവര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 23 നാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ദ്വാരക നിവാസിയായ വൃദ്ധന് ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുമ്പോള്‍ വൈകുന്നേരം 4 മണിയോടെ ഒരു കോള്‍ ലഭിച്ചു. വിളിച്ചയാള്‍ താന്‍ ഒരു എന്‍ഐഎ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി, ചെങ്കോട്ട സ്‌ഫോടനത്തിന് ഇദ്ദേഹം ഫണ്ട് നല്‍കിയിട്ടുണ്ടെന്നും ബാങ്ക് അക്കൗണ്ട് തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കാന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി അവകാശപ്പെടുകയായിരുന്നു. നവംബര്‍ 10ന് നടന്ന സ്‌ഫോടനത്തിന് തൊട്ട് പിന്നാലെയാണ് സംഭവം എന്നതിനാല്‍ താന്‍ പരിഭ്രാന്തനായി എന്നാണ് വയോധികന്‍ പിന്നീട് പൊലീസിനോട് പറഞ്ഞത്.

അടുത്ത ദിവസം, തട്ടിപ്പുകാര്‍ വീഡിയോ കോള്‍ ആരംഭിച്ചു. ഒരു പ്രതി സ്വയം ഒരു എന്‍ഐഎ ഉദ്യോഗസ്ഥനാണെന്നും മറ്റൊരാള്‍ താന്‍ ഒരു എടിഎസ് ഉദ്യോഗസ്ഥനാണെന്നും അവകാശപ്പെട്ടു. സ്ഫോടനക്കേസ് പ്രതിയായ ഉമര്‍ നബിയുമായും മറ്റുള്ളവരുമായും വയോധികന്റെ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുണ്ടെന്നും അവര്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. സഹകരിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ദമ്പതികള്‍ പറഞ്ഞു. തുടര്‍ന്നാണ് ഏഴ് ദിവസത്തെ ഡിജിറ്റല്‍ അറസ്റ്റ് ആരംഭിച്ചത്. ഈ സമയത്ത് തട്ടിപ്പുകാര്‍ വൃദ്ധ ദമ്പതികളെ ഫോണ്‍, വീഡിയോ കോളുകള്‍ വഴി നിരന്തരം നിരീക്ഷണത്തിലാക്കി. ആരോടും സംസാരിക്കുന്നതില്‍ നിന്നും, അവരുടെ മക്കളെ അറിയിക്കുന്നതില്‍ നിന്നും പോലും അവരെ വിലക്കി.

പ്രതി വാട്ട്സ്ആപ്പ് വഴി വ്യാജ 'കോണ്‍ഫിഡന്‍ഷ്യല്‍ എഗ്രിമന്റ്' അയച്ചെന്നും അതില്‍ വയോധികനെ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു എന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് തട്ടിപ്പുകാര്‍ ദമ്പതികളുടെ ബാങ്ക് അക്കൗണ്ടുകള്‍, സ്ഥിര നിക്ഷേപങ്ങള്‍, മറ്റ് സ്വത്തുക്കള്‍ എന്നിവയുടെ പൂര്‍ണ്ണ വിവരങ്ങള്‍ തേടി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, 'അന്വേഷണം' ഏതാണ്ട് പൂര്‍ത്തിയായെന്നും അവരുടെ ഫണ്ടുകളുടെ ഉറവിടം പരിശോധിക്കേണ്ടതുണ്ടെന്നും തട്ടിപ്പുകാര്‍ ദമ്പതികളോട് പറയുകയായിരുന്നു. പിന്നാലെ ആര്‍ബിഐ അംഗീകൃത അക്കൗണ്ടിലേക്ക് ഇവരോട് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മുഴുവന്‍ തുകയും തിരികെ നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഡിസംബര്‍ 3ന്,വയോധികന്‍ തന്റെ സ്ഥിര നിക്ഷേപം ലിക്വിഡേറ്റ് ചെയ്ത് 30 ലക്ഷം രൂപ പിന്‍വലിച്ചു. ആദ്യം ആര്‍ടിജിഎസ് വഴി തട്ടിപ്പുകാര്‍ നൽകിയ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. അടുത്ത ദിവസം, അവര്‍ 15 ലക്ഷം കൂടി ആവശ്യപ്പെട്ടു, അതും ട്രാന്‍സ്ഫര്‍ ചെയ്തു. തുടര്‍ന്ന് ഗവര്‍ണറുടെ സീല്‍ പതിച്ച ആര്‍ബിഐയില്‍ നിന്നുള്ള ഒരു വ്യാജ 'വെരിഫിക്കേഷന്‍ ലെറ്റര്‍' അദ്ദേഹത്തിന് അയച്ചു. താമസിയാതെ, തട്ടിപ്പുകാര്‍ അദ്ദേഹത്തിന്റെ കോളുകള്‍ എടുക്കുന്നത് നിര്‍ത്തി. പിന്നാലെയാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് വയോധികന്‍ മനസ്സിലാക്കുന്നത്.

സൈബര്‍ തട്ടിപ്പുകാര്‍ ഇപ്പോള്‍ ആളുകളെ ഭയപ്പെടുത്താന്‍ വലിയ കുറ്റകൃത്യങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് ഈ കേസ് തെളിയിക്കുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരായി വേഷമിടുകയോ വ്യാജ കോടതി നോട്ടീസുകള്‍ നല്‍കുകയോ ചെയ്തുകൊണ്ട് എന്‍ഐഎ അല്ലെങ്കില്‍ എടിഎസ് പോലുള്ള ഏജന്‍സികളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അവര്‍ പണം തട്ടിയെടുക്കാന്‍ ഭയം ചൂഷണം ചെയ്യുകയാണെന്നും അതില്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് പറഞ്ഞു.

Content Highlights:

To advertise here,contact us