ജന്തര്‍ മന്തറിലെ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം; 68000 രൂപയ്ക്ക് പിസ ഓര്‍ഡർ ചെയ്ത് നാഗാലാന്‍ഡ് സ്വദേശി

ഇക്കാര്യം താന്‍ പോസ്റ്റിലൂടെ പങ്കുവെച്ചത് അഭിനന്ദനങ്ങള്‍ സ്വന്തമാക്കാന്‍ അല്ലെന്നും മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറയുന്നു

ന്യൂഡല്‍ഹി: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കായി 68000ത്തോളം രൂപയ്ക്ക് പിസ ഓര്‍ഡര്‍ ചെയ്ത് നാഗാലാന്‍ഡ് സ്വദേശി. 150 പിസയാണ് അദ്ദേഹം ഓര്‍ഡര്‍ ചെയ്തത്. തൻ്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ നാഗാലാൻഡ് സ്വദേശി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

കോക്രോച്ച് ജനത പാര്‍ട്ടി ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ തനിക്ക് അതീവ ദുഃഖമുണ്ടെന്നും അതിനാല്‍ തന്റെ പിന്തുണ അറിയിക്കാനാണ് ഡോമിനോസ് ഫാംഹൗസ് ചീസ് ബസ്റ്റ് പിസ ഓര്‍ഡര്‍ ചെയ്തതെന്നുമാണ് ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നത്. ഓര്‍ഡര്‍ നല്‍കിയത് പിന്നാലെ ജന്തര്‍ മന്തറില്‍ ആരൊക്കെ ഭക്ഷണം കഴിക്കാതെയുണ്ടോ അവര്‍ക്ക് പിസ വിതരണം ചെയ്യണമെന്ന ഒരു നിര്‍ദേശം ഡെലിവറി എക്‌സിക്യൂട്ടീവിന് നല്‍കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സഹോദരങ്ങള്‍ വിശന്നിരിക്കുമ്പോള്‍ അവരുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത തനിക്ക് സ്വന്തം അത്താഴം ആസ്വദിച്ച് കഴിക്കാന്‍ കഴിയില്ലെന്നും പോസ്റ്റില്‍ അദ്ദേഹം പറയുന്നുണ്ട്.

ഇക്കാര്യം താന്‍ പോസ്റ്റിലൂടെ പങ്കുവെച്ചത് അഭിനന്ദനങ്ങള്‍ സ്വന്തമാക്കാന്‍ അല്ലെന്നും മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറയുന്നു. ഓര്‍ഡറിന്റെ സ്‌ക്രീന്‍ഷോര്‍ട്ട് അടക്കമാണ് പോസ്റ്റിലുള്ളത്. ജൂലായ് 22ന് വൈകിട്ട് 4.30നാണ് പിസ ഓര്‍ഡറാക്കിയിരിക്കുന്നത്. പിസയുടെ വില 64, 650രൂപയാണ്. ഇതിനൊപ്പം നികുതി, റെസ്റ്റോറന്റ് ചാര്‍ജ്, ഡെലിവറി ഫീ എന്നിവ കൂടി ചേരുമ്പോള്‍ മുഴുവന്‍ ബില്‍ 67,734രൂപയാണെന്നും സ്‌ക്രീന്‍ഷോര്‍ട്ടില്‍ വ്യക്തമാണ്. അതേസമയം നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ആളുകളാണ് ലോകത്ത് മനുഷ്യത്വം ഇനിയും ബാക്കിയുണ്ടെന്ന് തെളിയിക്കുന്നതെന്നത് അടക്കമാണ് കമന്റുകള്‍ നിറയുന്നത്.

Content Highlights: A resident of Nagaland expressed solidarity with protesters at Jantar Mantar by ordering pizzas worth ₹68,000. The food was arranged for the demonstrators as a gesture of support during the ongoing protest.

To advertise here,contact us