ബെംഗളൂരു: കര്‍ണാടകയിലെ യെലഹങ്കയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാരിന്റെ ഇരുട്ടടി. ബൈയപ്പനഹളളിയിലെ വീടുകള്‍ സൗജന്യമായി കൈമാറില്ല. വീടിന് ഓരോരുത്തരും 5 ലക്ഷം രൂപ വീതം നല്‍കണം. 11.2 ലക്ഷം രൂപയുടെ വീട് 5 ലക്ഷം രൂപയ്ക്ക് നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
ജനുവരി ഒന്നിന് തന്നെ വീട് കൈമാറാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വീടുകള്‍ക്ക് അര്‍ഹരായവരെ കണ്ടെത്താന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കാനും തീരുമാനിച്ചു. നിലവില്‍ താമസിച്ചിരുന്ന ഇടം നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഡിസംബര്‍ ഇരുപത് ശനിയാഴ്ച്ചയാണ് യെലഹങ്കയിലെ കൊഗിലു ഗ്രാമത്തില്‍ കയ്യേറ്റം ആരോപിച്ച് നാന്നൂറിലധികം വീടുകള്‍ അധികൃതര്‍ പൊളിച്ചുമാറ്റിയത്. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ഉദ്യോഗസ്ഥരാണ് പൊലീസ് സംരക്ഷണത്തോടെ ബുള്‍ഡോസറുപയോഗിച്ച് ഫക്കീര്‍ കോളനിയിലെയും വസീം ലേഔട്ടിലെയും വീടുകള്‍ പൊളിച്ചുമാറ്റിയത്. രാജീവ് ഗാന്ധി ഹൗസിങ് സ്‌കീമില്‍ 180 ഫ്ലാറ്റുകള്‍ ബൈപ്പനഹള്ളിയില്‍ നല്‍കാൻ തീരുമാനമായെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ആധാര്‍, റേഷന്‍ കാര്‍ഡ് അടക്കമുള്ള യഥാര്‍ഥ രേഖകള്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കും വീടുകള്‍ നല്‍കുകയെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
Content Highlights: No free houses to karnataka yelahanka eviction victims; people should pay 5 lakh for each houses