ന്യൂഡൽഹി: ഹലാൽ സർട്ടിഫൈഡ് ആഹാരമാണ് ട്രെയിനുകളിൽ വിതരണം ചെയ്യുന്നതെന്ന പരാതിയിൽ പ്രതികരിച്ച് ഇന്ത്യൻ റെയിൽവെ. അത്തരത്തിൽ ഔദ്യോഗികമായ ഒരു വ്യവസ്ഥയുമില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ബുധനാഴ്ച നൽകിയ നോട്ടീസിലായിരുന്നു റെയിൽവെയുടെ മറുപടി നൽകിയത്.
റെയിൽവെ വിതരണം ചെയ്യുന്ന മാംസാഹരങ്ങളിലെല്ലാം ഹലാൽ മാംസം മാത്രമാണ് ഉപയോഗിക്കുന്നതെന്നായിരുന്നു പരാതിയിലെ ആരോപണം. ഇത് മനുഷ്യാവകാശ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മുമ്പും ഇത്തരത്തിൽ പരാതി ഉയർന്നിട്ടുണ്ടെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന് പുറത്തുവന്നിട്ടില്ല.
'ഇന്ത്യൻ റെയിൽവെയും ഐആർസിടിസിയും ഫുഡ് ആൻഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങളാണ് ആഹാരസാധനങ്ങളുടെ കാര്യത്തിൽ പാലിക്കുന്നത്. ഇന്ത്യൻ റെയിൽവെയിൽ ഹലാൽ സർട്ടിഫൈഡ് ഉത്പന്നങ്ങൾ വിളമ്പുന്നതിന് ഔദ്യോഗിക വ്യവസ്ഥകൾ ഇല്ല' എന്നും മുതിർന്ന റെയിൽവെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഈയടുത്തായി ചീഫ് ഇൻഫർമേഷൻ കമ്മിഷന് മുമ്പാകെ സമാനമായ പ്രശ്‌നം ഒരാൾ ഉയർത്തിയിരുന്നു. അന്നും റെയിൽവെ ഇക്കാര്യത്തിൽ വിശദീകരണവും നൽകി. എല്ലാ നിയമങ്ങളും പാലിച്ച് ഏറ്റവും മികച്ച ഭക്ഷണം ഉറപ്പാക്കാനാണ് റെയിൽവെ ശ്രമിക്കുന്നതെന്നും അധികൃതർ വിശദീകരിക്കുന്നു.Content Highlights: Railway about Halal Certified food serving allegations