മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട് കായിക വകുപ്പ് സെക്രട്ടറി കൊടുത്ത റിപ്പോർട്ടിൽ സത്യസന്ധമായ ഒന്നുമില്ലെന്ന് മുൻ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. കേരള സർക്കാരിൻറെ ഒരു രൂപ മെസ്സിയെ കൊണ്ടുവരുന്നതിന് വേണ്ടി ചെലവഴിച്ചിട്ടില്ല. കൃത്യമായ രേഖകളോടെ തന്നെയാണ് പണം നൽകിയിട്ടുള്ളത്. മുഖ്യമന്ത്രിയെ വരെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടാണ് കായിക വകുപ്പ് സെക്രട്ടറി സമർപ്പിച്ചതെന്നും വി അബ്ദുറഹ്മാൻ കുറ്റപ്പെടുത്തി. തലക്കാട് സിപിഐഎം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അബ്ദുറഹ്മാൻ.
കായിക വകുപ്പ് സെക്രട്ടറി നൽകിയ രണ്ട് റിപ്പോർട്ടുകളിലും സത്യസന്ധമായി ഒന്നുമില്ലെന്നും വി അബ്ദുറഹ്മാൻ ചൂണ്ടിക്കാണിച്ചു. പുകമറ സൃഷ്ടിക്കുന്ന റിപ്പോർട്ടാണ് കായിക വകുപ്പ് സെക്രട്ടറി സമർപ്പിച്ചത്. മന്ത്രിയുടെ കമ്പ്യൂട്ടറിൽ അടിച്ചാൽ എല്ലാ രേഖകളും കിട്ടുമെന്നും കായിക മന്ത്രി തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും അബ്ദുറഹ്മാൻ കുറ്റപ്പെടുത്തി. കമ്പ്യൂട്ടറിൽ ഉള്ള എല്ലാ രേഖകളും എസ്ഐടിക്ക് പരിശോധിച്ചാൽ ലഭ്യമാകും.
അർജൻറീന ചൈനയിൽ നിന്നും പണം വാങ്ങി കളിക്കാൻ വരാമെന്ന് പറഞ്ഞ് പറ്റിച്ചിട്ടുണ്ടെന്നും വി അബ്ദുറഹ്മാൻ ചൂണ്ടിക്കാണിച്ചു. കേരളത്തിലും അർജൻറീന പണം വാങ്ങി തട്ടിപ്പ് നടത്തിയതാണ്. സ്വിറ്റ്സർലാൻഡ് കോടതിയിൽ കേസ് നടക്കുകയാണ്. മാധ്യമങ്ങൾ പറയുന്നത് തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങളാണെന്നും ഇതിന്റെയൊക്കെ യാഥാർത്ഥ്യങ്ങൾ പുറത്തുവരുമെന്നും അബ്ദുറഹ്മാൻ ചൂണ്ടിക്കാണിച്ചു. പത്രസമ്മേളനം നടത്തി എല്ലാം വിശദമായി പറയുമെന്നും വി അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു.
Content Highlights: Former Kerala Sports Minister V. Abdurahiman has alleged that the report submitted by the Sports Department Secretary regarding the proposed visit of the Argentina football team to Kerala is not truthful.