ഫണ്ട് വിനിയോഗം കൃത്യമെങ്കില്‍ പ്രശ്‌നമല്ല; FCRAയില്‍ ക്രൈസ്തവ സഭകള്‍ക്ക് നേരെ ഒളിയമ്പുമായി അനില്‍ ആന്റണി

ദേശ സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്നും അനില്‍ ആന്റണി

ന്യൂഡല്‍ഹി: എഫ്‌സിആര്‍എയില്‍ ക്രൈസ്തവ സഭകള്‍ക്ക് നേരെ ഒളിയമ്പുമായി ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. കൃത്യമായ ഫണ്ട് വിനിയോഗവും കൈമാറ്റവും നടത്തിയാല്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും വിദേശ ശക്തികള്‍ ഇന്ത്യയിലെ പലയിടത്തേക്കും കടന്നുവരുന്നത് തടയാനാണ് കേന്ദ്രത്തിന്റെ ശ്രമം എന്നും അനില്‍ ആന്റണി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ദേശ സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്നും അനില്‍ ആന്റണി പറഞ്ഞു.

'എഫ്‌സിആര്‍എയെക്കുറിച്ച് ആഭ്യന്തര മന്ത്രി വ്യക്തമായി പറഞ്ഞതാണ്. ഏതെങ്കിലും ഒരു മതത്തിനോ ജാതിക്കോ എതിരല്ല. പുറത്ത് നിന്ന് പണം വരുമ്പോള്‍ അത് എന്തിനാണോ വരുന്നത് അതേ ആവശ്യത്തിനായി ചെലവഴിക്കണം. അക്കൗണ്ടബിലിറ്റി വേണം. അത്രയേ പറയുന്നുള്ളൂ', അനില്‍ ആന്റണി പറഞ്ഞു. ആശങ്കകള്‍ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ്. ആര്‍ക്കും എതിരെയല്ല ഇതൊന്നും അനില്‍ ആന്റണി പറഞ്ഞു. എഫ്എസിആര്‍എ ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനുള്ള പ്രമേയം കഴിഞ്ഞ ദിവസമാണ് ലോക്‌സഭയില്‍ പാസാക്കിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ എത്താത്തതിനാല്‍ ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായ് ആണ് പ്രമേയം അവതരിപ്പിച്ചത്.

എഫ്‌സിആര്‍എ ബില്‍ ന്യൂനപക്ഷങ്ങളെയും സന്നദ്ധ സംഘടനകളെയും ലക്ഷ്യം വെക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ വിദേശ ഫണ്ടുകള്‍ക്ക് കൃത്യമായ നിയമസാധുത ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയത്.

Content Highlights: BJP national secretary Anil Antony has made remarks related to Christian churches and FCRA regulations, leading to political discussions

To advertise here,contact us