ദുബായിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട് സ്വദേശി അറസ്റ്റിൽ

വ്യാജ ഓഫര്‍ ലെറ്ററും യുഎഇ സര്‍ക്കാര്‍ നല്‍കിയതെന്ന വ്യാജേന വര്‍ക്ക് പെര്‍മിറ്റും വിമാന ടിക്കറ്റും വാട്ട്‌സ്ആപ്പ് വഴി അയച്ചുനല്‍കിയാണ് തട്ടിപ്പ് നടത്തിയത്

പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ പാലക്കാട് സ്വദേശി അറസ്റ്റില്‍. പാലക്കാട് തിരുവേഗപ്പുറ കൈപ്പുറം അഴകന്‍കണ്ടത്തില്‍ അയ്യൂബിനെയാണ്(58) പൊലീസ് പിടികൂടിയത്. കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുഎഇ പൊലീസ് ഉദ്യോഗസ്ഥനാണ് എന്ന് വിശ്വസിപ്പിച്ച് വ്യാജ ഓഫര്‍ ലെറ്റര്‍, വര്‍ക്ക് പെര്‍മിറ്റ്, വിമാന ടിക്കറ്റ് എന്നിവ നല്‍കിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. 1,22,600 രൂപയാണ് ഇയാള്‍ തട്ടിയത്.

പാലക്കാട് സ്വദേശിയായ പരാതിക്കാരനുമായി രണ്ടുമാസത്തോളം വാട്‌സ്ആപ്പ് മുഖേന സംസാരിച്ചാണ് പ്രതി വിശ്വാസ്യത നേടിയെടുത്തത്. മെയ് മുതല്‍ ജൂലൈ വരെ ഇവര്‍ സംസാരിച്ചു. യുഎഇയില്‍ പൊലീസ് ഉദ്യോഗസ്ഥനാണ് എന്ന് പരിചയപ്പെടുത്തിയ അയ്യൂബ് ജോലി ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. തുടര്‍ന്ന് സ്വകാര്യ സ്ഥാപനത്തിന്റെ പേരില്‍ വ്യാജ ഓഫര്‍ ലെറ്ററും യുഎഇ സര്‍ക്കാര്‍ നല്‍കിയതെന്ന വ്യാജേന വര്‍ക്ക് പെര്‍മിറ്റും വിമാന ടിക്കറ്റും വാട്ട്‌സ്ആപ്പ് വഴി അയച്ചുനല്‍കി. വിസയ്ക്കും മറ്റ് നടപടിക്രമങ്ങള്‍ക്കുമുളള ചെലവുകളുടെ പേരിലും മറ്റുമാണ് പണം പരാതിക്കാരനില്‍ നിന്ന് വാങ്ങിയത്.

വാട്ട്‌സ്ആപ്പ് പ്രൊഫൈലില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വ്യാജ ചിത്രവും ഉപയോഗിച്ചിരുന്നു. ഡിജിറ്റല്‍ തെളിവുകളും ബാങ്ക് ഇടപാടുകളും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പാലക്കാട് ജില്ലയില്‍ തന്നെ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പരാതിക്കാരനില്‍ നിന്ന് ലഭിച്ച പണം സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെയാണ് ഇയാള്‍ സ്വീകരിച്ചത്. തുടര്‍ന്ന് പണം ചെലവഴിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ നേരത്തെയും കേസുകളുണ്ടായിരുന്നു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന സമാനമായ തട്ടിപ്പുകളില്‍ പ്രതിക്ക് ബന്ധമുണ്ടോ എന്നതുള്‍പ്പെടെ പൊലീസ് അന്വേഷിച്ച് വരികയാണ്.

Content Highlights: Police arrest a Palakkad native for impersonating a Dubai police officer using fake WhatsApp DP and defrauding job seekers with false overseas employment offers.

To advertise here,contact us