കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണിയുടെ പ്രതികരണം ചര്‍ച്ചയായതിന് പിന്നാലെ താരത്തിന്റെ സോഷ്യല്‍ മീഡിയാ ഫോളോവേഴ്സിൽ വൻ കൊഴിഞ്ഞുപോക്ക്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് 5.7 മില്യണില്‍ നിന്ന് 5.5 മില്യണിലേക്ക് ഇടിഞ്ഞു. രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്‌സിന്റെ കുറവാണ് ഉണ്ടായത്. യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിലും വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നതില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ജന്തര്‍ മന്തറില്‍ സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളോട് സുരക്ഷിതരായിരിക്കാനും ജീവന്‍ അപകടത്തിലാക്കാതെ വീട്ടിലേക്ക് മടങ്ങാനും പറഞ്ഞു കൊണ്ടുള്ള പേളിയുടെ പോസ്റ്റാണ് വിമര്‍ശനത്തിന് ഇടയായത്.
'കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ വളരെ വേദനാജനകമായിരുന്നു. അത് നമ്മെ അല്‍പ സമയം ഒന്നു ചിന്തിക്കാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നു. നമ്മുടെ രാജ്യത്തെ യുവാക്കളുടെ ശക്തിയും ഐക്യവും നിശ്ചയദാര്‍ഢ്യവും നാം നേരിട്ടു കണ്ടു. വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റ ഹൃദയഭേദകമായ ചിത്രങ്ങളും വീഡിയോകളും ഞാന്‍ കണ്ടു. ആര്‍ക്കും പരുക്കേല്‍ക്കരുത്. എല്ലാവരും സുരക്ഷിതരായിരിക്കുക. നിങ്ങളുടെ ജീവന്‍ അപകടത്തിലാണെങ്കില്‍, ദയവായി വീട്ടിലേക്ക് മടങ്ങുക', പേളി കുറിച്ചു.
'ഈ പ്രക്ഷോഭത്തിന്റെ യഥാർഥ ലക്ഷ്യം ഒരിക്കലും വഴിതിരിഞ്ഞു പോകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഏതൊരു ജനകീയ പ്രസ്ഥാനവും ഇത്രയും വലുതാകുമ്പോൾ, വികാരങ്ങൾ ആഞ്ഞടിക്കും. വ്യത്യസ്ത ശബ്ദങ്ങൾ ഉയർന്നുവരും, വിഷയം കൂടുതൽ സങ്കീർണമാകാം. എന്നാൽ ശ്രദ്ധ എപ്പോഴും വിദ്യാർഥികളിലും, അവർ കെട്ടിപ്പടുക്കാൻ ആവശ്യപ്പെടുന്ന ഭാവിയിലും തന്നെ നിലനിൽക്കുമെന്നാണ് എന്റെ പ്രതീക്ഷ. സമാധാനപരമായ ആശയപ്രകടനത്തിനുള്ള അവകാശത്തിൽ ഞാൻ വിശ്വസിക്കുന്നു. അത് ആരുടെ ഭാഗത്തുനിന്നുണ്ടായാലും അക്രമത്തെ ഞാൻ പിന്തുണയ്ക്കുന്നില്ല', എന്നും പേളി കുറിച്ചിരുന്നു. പിന്നാലെ പേളിക്കെതിരെ പ്രമുഖരടക്കം രംഗത്തെത്തിയിരുന്നു.
Content Highlights:Pearly Maaney has reportedly witnessed a significant drop in her social media followers after her reaction to the student protest at Jantar Mantar