പരീക്ഷാ ക്രമക്കേട്: പിഎസ്‌സി ആസ്ഥാനത്ത് വീണ്ടും എസ്‌ഐടി പരിശോധന; സംഘത്തെ സഹായിക്കാന്‍ ഐടി വിദഗ്ധരും

ഇത് നാലാം തവണയാണ് എസ്‌ഐടി സംഘം പിഎസ്‌സി ആസ്ഥാനത്ത് എത്തുന്നത്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം ഊര്‍ജിതമാക്കി എസ്‌ഐടി. പിഎസ്‌സി ആസ്ഥാനത്ത് എസ്ഐടി പരിശോധന നടത്തുകയാണ്. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. കമ്പ്യൂട്ടറുകളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയറുകളും എസ്‌ഐടി സംഘം പരിശോധിക്കും. എസ്‌ഐടി സംഘത്തെ സഹായിക്കാന്‍ ഐടി വിദഗ്ധരുമുണ്ട്. ഇത് നാലാം തവണയാണ് എസ്‌ഐടി സംഘം പിഎസ്‌സി ആസ്ഥാനത്ത് എത്തുന്നത്. 25നകം പ്രാഥമിക റിപ്പോര്‍ട്ട് ഡിജെപിക്ക് കൈമാറാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

ഇക്കഴിഞ്ഞ പതിനാറാം തീയതിയായിരുന്നു പിഎസ്‌സി ആസ്ഥാനത്ത് എസ്‌ഐടി ഇതിന് മുന്‍പ് പരിശോധന നടത്തിയത്. പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസിലായിരുന്നു അന്നത്തെ പരിശോധന. അന്ന് പരീക്ഷാ രേഖകള്‍ എസ്‌ഐടി സംഘം പരിശോധിച്ചിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു എസ്ടിഐ പരിശോധനയ്ക്ക് എത്തിയത്. ഇതിന് ശേഷമാണ് എസ്‌ഐടി സംഘം വീണ്ടുമെത്തിയത്. അതേസമയം ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയിലെ ക്രമക്കേട് അന്വേഷിച്ച ആഭ്യന്തര വിജിലന്‍സ് സംഘം പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് ആഭ്യന്തര വകുപ്പിന് കൈമാറും.

പരീക്ഷാ ക്രമക്കേടുകളുടെ പേരില്‍ പിഎസ്‌സി സംശയമുനയിലായതോടെയായിരുന്നു സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ആസൂത്രണ ബോര്‍ഡ് ചീഫ്, കെഎഎസ് പരീക്ഷകളിലായിരുന്നു ക്രമക്കേട് ആരോപണം ഉയര്‍ന്നത്. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ഐജി അജിത ബീഗത്തിനാണ് അന്വേഷണ ചുമതല നല്‍കിയത്. എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി ജി അജയ് നാഖ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

Content Highlights- The SIT carried out another inspection at the Kerala PSC headquarters as part of the ongoing exam malpractice investigation.

To advertise here,contact us