ചിന്നക്കനാലിലെ വന്യജീവി ആക്രമണത്തില്‍ നടപടി; റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് വനം വകുപ്പ്

സൂര്യനെല്ലി ആസ്ഥാനമാക്കിയാണ് പുതിയ ആര്‍ആര്‍ടി പ്രവര്‍ത്തിക്കുക

ഇടുക്കി: ചിന്നക്കാനാലിലെ വന്യജീവി ആക്രമണത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) രൂപീകരിച്ച് വനം വകുപ്പ്. ദേവികുളം റേഞ്ചിലെ ചിന്നക്കനാല്‍ സെക്ഷന് കീഴില്‍ സൂര്യനെല്ലി ആസ്ഥാനമാക്കിയാണ് പുതിയ ആര്‍ആര്‍ടി പ്രവര്‍ത്തിക്കുക. ഹൈറേഞ്ച് സര്‍ക്കിളില്‍ നിന്ന് 11 ഓഫീസര്‍മാരെ ഉള്‍പ്പെടുത്തിയാണ് മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷന് കീഴില്‍ സൂര്യനെല്ലി ആസ്ഥാനമാക്കി റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചാണ് വനം വകുപ്പ് ഉത്തരവിറക്കിയത്.

വന്യജീവി ശല്യം രൂക്ഷമായ ചിന്നക്കാനാൽ മേഖലയിൽ ഒരു മാസം മുമ്പ് കാട്ടാന ആക്രമണത്തില്‍ മാരി എന്ന സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മനുഷ്യ-വന്യജീവി സംഘര്‍ഷം അതിരൂക്ഷമായ സാഹചര്യത്തില്‍ റാപ്പിഡ് റസ്‌പോണ്‍സ് ടീം അടിയന്തരമായി രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നടപടി.

ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ചിന്നക്കനാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ തടിച്ചുകൂടിയ ജനം വനംവകുപ്പിനെതിരെയാണ് പ്രതിഷേധിച്ചത്. ഓരോതവണ കാട്ടാന ആക്രമണം ഉണ്ടാകുമ്പോഴും പരിഹാരമുണ്ടാക്കാമെന്ന് പറയുന്നതല്ലാതെ മറ്റൊരു ഇടപെടലും ഉണ്ടാവുന്നില്ലെന്നാണ് ആരോപണം. കൊല്ലപ്പെട്ട മാരിയുടെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ ചെയ്ത ശേഷം മാത്രമേ മൃതദേഹം ഏറ്റെടുക്കുകയുള്ളൂവെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.

സൂര്യനെല്ലിയിലെ ജനവാസ മേഖലയില്‍ രണ്ട് കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്. കനത്ത മൂടല്‍മഞ്ഞ് കാരണം കാട്ടാനകളെ കാണാന്‍ മാരിക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കാട്ടാന യുവതിയെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.

Content Highlights: In response to recurring wildlife attacks in Chinnakanal, the Forest Department has formed a Rapid Response Team (RRT) to improve monitoring, emergency intervention, and public safety.

To advertise here,contact us