UDFന് മദ്യം എന്നും കറവ പശു, മുഖ്യമന്ത്രി കോൺഗ്രസ് സൈബർ പോരാളികളുടെ നിലവാരത്തിലേക്ക് തരം താഴരുത്: M B രാജേഷ്

എല്‍ഡിഎഫിന്റെ കാലത്താണ് എല്ലാത്തിനും തുടക്കമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവാസ്തവമാണെന്നും അദ്ദേഹം പറഞ്ഞു

പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച ബജറ്റ് പ്രഖ്യാപനത്തിനെതിരെ മുന്‍ മന്ത്രി എം ബി രാജേഷ്. എല്‍ഡിഎഫിന്റെ കാലത്താണ് എല്ലാത്തിനും തുടക്കമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവാസ്തവമാണെന്നും പച്ചക്കള്ളമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കള്ളം പറഞ്ഞത് തിരുത്തുമെന്നൊന്നും കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നികുതി കുറയ്ക്കുന്നത് എല്‍ഡിഎഫ് അലോചിച്ചിട്ട് പോലുമില്ല. മുഖ്യമന്ത്രി കള്ളം പറഞ്ഞത് പിന്‍വലിക്കണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ബാറുകള്‍ എല്ലാം പൂട്ടിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്തവനയും തെറ്റാണ്. ബാര്‍ കോഴ ആരോപണം വന്നപ്പോള്‍ ലൈസന്‍സ് റദ്ദാക്കുക മാത്രമാണ് ചെയ്തത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുടക്കകാലത്ത് നിരവധി ബാറുകള്‍ക്ക് അനുമതി നല്‍കി. ബാര്‍ കോഴ ആരോപണം വന്നപ്പോള്‍ ലൈസന്‍സ് റദ്ദാക്കി. ബിയര്‍-വൈന്‍ ലൈസന്‍സ് നല്‍കി. 813 ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തിച്ചിരുന്നു. 306 ബെവ്‌കോ മദ്യ വില്‍പനശാലയും പ്രവര്‍ത്തിച്ചിരുന്നു. വി എം സുധീരനെ തോല്‍പ്പിക്കാനായി മാത്രം ഉമ്മന്‍ചാണ്ടി ബാര്‍ ലൈസന്‍സ് റദ്ദാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ലാസിഫിക്കേഷന്‍ അനുസരിച്ച് എല്‍ഡിഎഫ് ലൈസന്‍സ് നല്‍കുകയാണ് ചെയ്തതെന്നും എം ബി രാജേഷ് പറഞ്ഞു. 896 ബാര്‍ ഹോട്ടലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ മദ്യനയമാണ് ശരി എങ്കില്‍ വീണ്ടും ബാറുകള്‍ അടച്ചു പൂട്ടട്ടെയെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

അതിന് വി ഡി സതീശന്‍ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം ഏറ്റവും കൂടുതല്‍ വിറ്റഴിച്ചിരുന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. മുഖ്യമന്ത്രി കോണ്‍ഗ്രസ് സൈബര്‍ പോരാളികളുടെ നിലവാരത്തില്‍ തരം താഴരുത്. വസ്തുതകളുടെ പിന്‍ബലമില്ലാതെ മുഖ്യമന്തി അവാസ്തവങ്ങള്‍ പടച്ചുവിടുകയാണ്. യുഡിഎഫിന് മദ്യം എന്നും കറവ പശുവാണ്. ഇത്തവണ ആ നീക്കം പൊളിഞ്ഞു. അതിന്റെ അരിശം തീര്‍ക്കുകയാണെന്നും രാജേഷ് പറഞ്ഞു.

Content Highlights: MB Rajesh Opposes Government’s Tax Relief on Low-Alcohol Liquor

To advertise here,contact us