തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയിലും എംജി, കാര്‍ഷിക സര്‍വകലാശാലകളില്‍ ഇടപെടലുമായി ഗവര്‍ണറും ചാന്‍സിലറുമായ രാജേന്ദ്ര ആര്‍ലേക്കര്‍. എംജി സര്‍വകലാശാലയിലെ പഠന ബോര്‍ഡുകളിലേക്ക് സര്‍വകലാശാല നല്‍കിയ പേരുകള്‍ ഗവര്‍ണര്‍ വെട്ടി. പകരം പുതിയ പേരുകള്‍ ഉള്‍പ്പെടുത്തി ലോക്ഭവനില്‍ നിന്ന് പട്ടിക നല്‍കുകയായിരുന്നു.
ഈ പട്ടിക സിന്‍ഡിക്കേറ്റ് രണ്ടുതവണ ചാന്‍സിലര്‍ക്ക് തിരിച്ചയച്ചിരുന്നു. പട്ടികയില്‍ പൊരുത്തക്കേട് ഉണ്ട് എന്ന് കാട്ടിയാണ് സിന്‍ഡിക്കേറ്റ് മടക്കി അയച്ചത്. സംഘപരിവാര്‍ അനുകൂലികളെയും യോഗ്യതയില്ലാത്തവരെയും ഉള്‍പ്പെടുത്തിയാണ് പട്ടിക അയച്ചതെന്നാണ് ആരോപണം. വകുപ്പ് മേധാവികളാണ് പഠന ബോര്‍ഡുകളുടെ ചെയര്‍മാന്മാരാകേണ്ടത്.
സര്‍കലാശാലയ്ക്ക് പുറത്തുള്ള അധ്യാപകരെ കൂടുതലായി ഉള്‍പ്പെടുത്തി എന്നും ആരോപണമുണ്ട്. തിരിച്ചയച്ച പട്ടിക പുതിയ വി സി സിന്‍ഡിക്കേറ്റ് അറിയാതെ അംഗീകരിക്കുകയായിരുന്നു. വിഷയത്തില്‍ കടുത്ത പ്രതിഷേധവുമായി ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കാര്‍ഷിക സര്‍വകലാശാലയില്‍ പുതിയ വിസിയായി ബിജെപി അധ്യാപക സംഘടനാ നേതാവിനെ നിയമിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
വെള്ളാണിക്കര കാര്‍ഷിക കോളേജിലെ ഡീന്‍ ഡോ. സജിത റാണിയെ വിസിയായി നിയമിക്കാനാണ് ശ്രമം. നിലവിലെ വിസി ഡോ. ബി അശോക് വകുപ്പില്‍ നിന്നും സ്ഥലം മാറിയതിന് തുടര്‍ന്നാണ് പുതിയ നിയമന നീക്കം നടക്കുന്നത്. അതേസമയം ഗവര്‍ണര്‍ക്ക് വിലങ്ങുതടിയായി മാറിയിരിക്കുകയാണ് സര്‍വകലാശാലാ ചട്ടം.
വൈസ് ചാന്‍സലര്‍ നിയമനത്തിന് സര്‍ക്കാരുമായി കൂടി ആലോചിക്കണമെന്നാണ് ചട്ടം. സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് വേണം നിയമനം നടത്തേണ്ടത്. ചട്ടം ലംഘിച്ച് നിയമനം നടത്തിയാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ലോക് ഭവന്‍. നിയമനവുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിയുമായി ചര്‍ച്ച നടത്തും.
Content Highlights: Amid controversy, Governor Rajendra Arlekar has intervened in the functioning of MG University and the Agricultural University, drawing attention to higher education administration in the state