മലപ്പുറം: വണ്ടൂര്‍ കാപ്പിലില്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറി സിപിഐഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ പരസ്പരം കൊലവിളി മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ്-സിപിഐഎം പ്രവര്‍ത്തകര്‍. ആദ്യം സിപിഐഎം പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്.
'പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ആ കൈകള്‍ വെട്ടിമാറ്റും, വെള്ളപുതച്ച് കിടത്തിപ്പിക്കും', എന്നായിരുന്നു ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലെ മുദ്രാവാക്യം. മന്ത്രി എ പി അനില്‍കുമാറിന്റെ ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു.
പിന്നാലെ സിപിഐഎമ്മിന് മറുപടിയുമായി യുഡിഎഫും കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തി. 'പ്രസ്ഥാനത്തിന് നേരെ വന്നാല്‍ കയ്യും വെട്ടും, കാലും വെട്ടും, വേണ്ടി വന്നാല്‍ തലയുമെടുക്കും', എന്നായിരുന്നു മുദ്രാവാക്യം.
പരിക്കേറ്റ സാജുവിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് രാഷ്ട്രീയ സംഘർഷം പതിവാകുകയാണെന്ന് ആരോപണം ഉയർന്നിരുന്നു.
Content Highlights: Congress and CPM workers shouted slogans against each other in Vandoor