തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രിയായിരിക്കുമെന്ന സൂചന നല്‍കി സി പി ജോണ്‍. താനാണ് ഗതാഗത വകുപ്പ് മന്ത്രിയെന്ന് മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെങ്കിലും നിഷേധിക്കുന്നില്ല. ഓഫര്‍ ചെയ്തത് ഗതാഗത വകുപ്പാണ്. പാര്‍ട്ടിയെന്ന നിലയില്‍ സഹകരണ വകുപ്പാണ് ആവശ്യപ്പെട്ടത്. ഗതാഗതവകുപ്പാണ് ലഭിക്കുന്നതെങ്കില്‍ കുറച്ച് ദിവസങ്ങള്‍ക്കൊണ്ട് തന്നെ മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും സി പി ജോണ്‍ പറഞ്ഞു. കെഎസ്ആർടിസിയെ സൗജന്യയാത്ര സംബന്ധിച്ച ചോദ്യത്തോടായിരുന്നു സി പി ജോണിന്‍റെ പ്രതികരണം.
ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമെന്നാണ് ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. താന്‍ വകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നേയുള്ളൂ. ഇന്നുംവരെയും സ്ത്രീകള്‍ക്ക് കിട്ടാത്ത ആനുകൂല്യം ജൂണ്‍ 15 മുതല്‍ ലഭിക്കുമെന്നും സിപി ജോണ്‍ പറഞ്ഞു. പ്രൈവറ്റ് ബസിനെ നശിപ്പിക്കാനല്ല കെഎസ്ആര്‍ടിസി. പരസ്പര പൂരകങ്ങളാവുകയാണ് ഇരുവരും ചെയ്യേണ്ടത്. എല്ലാം പൊതുഗതാഗതമല്ലേയെന്നും സി പി ജോണ്‍ പറഞ്ഞു.
30,000 പ്രൈവറ്റ് ബസുകളും ആറായിരത്തോളം കെഎസ്ആര്‍ടിസി ബസുകളും സര്‍വ്വീസ് നടത്തിയിരുന്നു. ഇന്ന് 30,000 എട്ടായിരമായും ആറായിരം മൂവായിരം ആയും ചുരുങ്ങി. കേരളം മാതൃകയാണെന്ന് പറഞ്ഞാലും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ആണ് പുരോഗതിയുടെ ലക്ഷ്യം. സമ്പന്നമായ രാജ്യങ്ങളില്‍ ചെന്നാല്‍ ഏത് ബസിലാണ് വന്നതെന്നാണ് ചോദിക്കുക. രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തോടെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് പൊതുമണ്ഡലത്തിലെ വിഷയമായി മാറി. അതിനെ ശക്തമാക്കുകയെന്നതാണ് ലക്ഷ്യമെന്നും സി പി ജോണ്‍ പറഞ്ഞു.
Content Highlights: CP John hints at becoming Transport Minister