തൃശൂര്‍: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ കാലുവാരുന്നവര്‍ ഉണ്ടെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍. തൃശൂരില്‍ കരുണാകരന്റെ വോട്ടുകള്‍ കുറേ തനിക്ക് ലഭിക്കുമെന്നും എല്ലാം കൊണ്ടുപോകാമെന്ന് വിചാരിക്കേണ്ടെന്നും അവര്‍ പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേരിടണം. യുഡിഎഫ് കാലത്ത് എയര്‍പോര്‍ട്ടിന് അച്ഛന്റെ പേര് ഇടാതിരുന്നതിന് കാരണം മക്കള്‍ക്ക് അതിന്റെ ലെഗസി കിട്ടുമെന്ന് പേടിച്ചാണ്. തൃശൂരില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടുമ്പോഴൊക്കെ കരുണാകരന്‍ വേദനിച്ചിരുന്നു. അച്ഛന്റെ പേരില്‍ എന്തെങ്കിലും തൃശൂരില്‍ തുടങ്ങണമെന്നുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ കുത്ത് ഇത്തവണ തനിക്ക് ഉണ്ടാവില്ലെന്നും അവര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്ക്ക് തൃശൂര്‍ സീറ്റില്‍ 40457 വോട്ടുകളാണ് കിട്ടിയത്. അന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പത്മജ 43317 വോട്ടുകളോടെ രണ്ടാം സ്ഥാനത്തായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രനായിരുന്നു മണ്ഡലത്തില്‍ വിജയിച്ചത്.
കഴിഞ്ഞ ദിവസം ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. 39 പേരടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. നേരത്തെ 47 സീറ്റുകളാണ് പ്രഖ്യാപിച്ചിരുന്നത്. കുമ്മനം രാജശേഖരൻ പട്ടികയിൽ ഇടംനേടിയിരുന്നു. ആറന്മുളയിലാണ് കുമ്മനം രാജശേഖരൻ മത്സരിക്കുന്നത്. ആലപ്പുഴയിൽ കോൺഗ്രസ് വിട്ടെത്തിയ എം ജെ ജോബ് സ്ഥാനാർഥിയാകും. തിരുവനന്തപുരം സെൻട്രലിൽ ഇക്കുറിയും പ്രഖ്യാപനമില്ല. റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ മത്സരിക്കും. സിപിഐ പുറത്താക്കിയ സി സി മുകുന്ദൻ നാട്ടികയിലാണ് മത്സരത്തിനിറങ്ങുന്നത്. ഇനിയും ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവരാനുണ്ട്.
Content Highlights: padmaja venugopal says she will get a lot of Karunakaran's votes in Thrissur