കണ്ണൂർ: പി കെ ശ്യാമളയെ തളിപ്പറമ്പിൽ മത്സരിപ്പിക്കുന്നതിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും എതിർപ്പ്. ആറ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയതായാണ് വിവരം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ഭാര്യയും ആന്തൂർ നഗരസഭ മുൻ അധ്യക്ഷയുമായ പി കെ ശ്യാമളയ്ക്ക് പകരം മുൻ മന്ത്രികൂടിയായ കെ കെ ശൈലജയെ തളിപ്പറമ്പിൽ മത്സരിപ്പിക്കണം എന്നാണ് ജില്ലാ സെക്രട്ടറിയേറ്റിൽ ആവശ്യം ഉയർന്നത്. കഴിഞ്ഞതവണ പാർട്ടിക്ക് തളിപ്പറമ്പിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കാൻ ശൈലജയുടെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്യുമെന്നും പേരാവൂരിൽ പരീക്ഷണം വേണ്ടെന്നുമാണ് ആവശ്യം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് നിലവിലെ തളിപ്പറമ്പ് എംഎൽഎ.
തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പുമായി ഒരു വിഭാഗം സിപിഐഎം പ്രവർത്തകർ സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ജില്ലാ സെക്രട്ടേറിയറ്റിലും വിമർശനം ഉയർന്നത്. വ്യക്തിക്ക് ജനങ്ങളുടെ ഇടയിലുള്ള സ്വീകാര്യതയാണ് പ്രധാനമെന്നും നേതൃത്വം മാറ്റിചിന്തിക്കണമെന്നുമായിരുന്നു സമൂഹമാധ്യമത്തിലൂടെയുള്ള പ്രവർത്തകരുടെ പ്രതികരണങ്ങൾ. കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാൻ അധികസമയം വേണ്ടിവരില്ല. മണ്ഡലത്തിലെ ഇപ്പോഴത്തെ സ്ഥാനാർത്ഥിത്വം പുനർചിന്തനം അർഹിക്കുന്നു. ജനകീയനായ ഒരാളെ നിശ്ചയിക്കണം. വികാരം കൊണ്ടല്ല വിവേകം കൊണ്ടാണ് ഇത്തരത്തിൽ ആവശ്യപ്പെടുന്നത്. ജനങ്ങളുടെ മനസറിയാൻ പറ്റാത്ത നേതൃത്വമാണ് ഉള്ളത്. പാർട്ടിയെ സ്‌നേഹിക്കുന്നവരെ പൊട്ടന്മാരാക്കരുത് എന്നും പ്രവർത്തകർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പുകളിൽ ആരോപിച്ചിരുന്നു.
അതേസമയം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കഴിഞ്ഞ മൂന്ന് തവണയും വിജയിച്ച പേരാവൂർ മണ്ഡലത്തിൽ കെ കെ ശൈലജയെ മത്സരിപ്പിക്കാനാണ് നീക്കം. 2006ൽ പേരാവൂരിൽനിന്നും മത്സരിച്ച് ജയിച്ച ശൈലജ, 2011ൽ സണ്ണി ജോസഫിനോട് തോറ്റിരുന്നു. ഇത്തവണയും പേരാവൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് ആയിരിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ കടുത്ത മത്സരത്തിനായിരിക്കും പേരാവൂർ സാക്ഷ്യംവഹിക്കുക. മട്ടന്നൂർ എംഎൽഎ ആയ ശൈലജയെ അവിടെ നിന്ന് മാറ്റിയാണ് പേരാവൂരിൽ മത്സരത്തിനിറക്കുന്നത്. മട്ടന്നൂരിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആയിരിക്കും മത്സരിക്കുക.
Content Highlight : cpim district secretariat members opposed pk syamala's candidacy in taliparamba, they demands kk shailaja should field there