ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് മോന്‍സന്‍ മാവുങ്കല്‍ സുപ്രീംകോടതിയെ സമീപിച്ചു. വീട്ടുജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്ത കേസില്‍ മോൻസന് എറണാകുളം പോക്‌സോ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായതിന് ശേഷം പീഡിപ്പിച്ച കേസിലാണ് പൊലീസ് രണ്ടാമത് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ഇതിനെതിരെ മോന്‍സന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഒരേ കുറ്റത്തിന് രണ്ട് തവണ ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്ന വകുപ്പ് ചൂണ്ടിക്കാണിച്ചാണ് മോന്‍സന്‍ സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകന്‍ വിഷ്ണു പി ആണ് മോന്‍സന്റെ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
Content Highlight; Cannot be punished twice for the same crime; Monson moves Supreme Court against High Court order