'ദേശീയ നേതാവും പിഎയും പാർട്ടിയെ വിറ്റ് തുലച്ചു'; കൊടിക്കുന്നിലിനെ ഉന്നംവെച്ച് KSU നേതാവ്; നടപടിയെന്ന് കെസി

കൊട്ടാരക്കരയിലെ യുഡിഎഫിൻ്റെ പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ പടയൊരുക്കം

കൊല്ലം : സംസ്ഥാനമാകെ വീശിയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയിൽ പ്രതിഫലിക്കാതെ പോയതിന് പിന്നാലെ കൊടിക്കുന്നിൽ സുരേഷിനെ ഉന്നംവെച്ച് കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡൻ്റ് അൻവർ സുൽഫികർ. കൊല്ലം ജില്ലയിൽ കൊട്ടാരക്കര ഒഴികെ എല്ലായിടത്തും യുഡിഎഫിന് വലിയ മേൽകൈയാണെന്നും കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ യുഡിഎഫിന് തകർച്ച സമ്പൂർണമാണെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള കാരണം ആലോചിച്ച് തല പുകയ്ക്കാൻ നിൽക്കേണ്ടെന്നും ജനങ്ങൾക്ക് വേണ്ടാത്ത ഒരു ദേശീയ നേതാവും പാർട്ടിയെ നശിപ്പിക്കുന്ന ദേശീയ നേതാവിന്റെ ശിങ്കിടികളുമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അൻവർ സുൾഫിക്കറിൻ്റെ പ്രതികരണം.

പാർട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ച് സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാർട്ടിക്കൊ ജനങ്ങൾക്കോ ആവശ്യമില്ല. ഈ ദേശീയ നേതാവിനെയും പിഎയെയും കൊട്ടാരക്കരയിൽ നിന്ന് ആട്ടി ഓടിച്ചാൽ മാത്രമേ നിയസഭ തെരഞ്ഞെടുപ്പിൽ നേരിയ പ്രതീക്ഷ എങ്കിലും വെച്ചു പുലർത്തിയിട്ട് കാര്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പേര് പരമാർശിക്കാതെയാണ് അൻവർ സുൽഫിക്കറിൻ്റെ വിമ‍ർശനം.

സിപിഐഎമ്മിനെ സുഖിപ്പിച്ച് ലോകസഭ ജയിക്കും. പകരം നിയമസഭയും പഞ്ചായത്തും അവർക്ക് വിക്കും. ഏറ്റവും ശ്രദ്ദേയം ദേശീയ നേതാവിന്റെ വാർഡ് പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നാതാണന്നും അൻവർ പറഞ്ഞു. തങ്ങൾക്ക് താൽപര്യം ഇല്ലാത്തവരെ ജയിക്കും എന്നുറപ്പുണ്ടെങ്കിൽ ഏതറ്റം വരെയും പോയി വെട്ടുക എന്നത് കാലങ്ങളായി ഇവർ നടപ്പാക്കുന്ന നയമാണ്. മാവേലിക്കര ലോക്സഭയിൽ താൻ അല്ലാതെ ആരും വേണ്ട എന്ന നിലപാടാണെന്നും അൻവർ വ്യക്തമാക്കി. കൊട്ടാരക്കരയിൽ പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ചെറുപ്പക്കാരെ ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

കേരളം മുഴുവൻ യുഡിഎഫ് തരംഗം. കൊല്ലം ജില്ലയിൽ കൊട്ടാരക്കര ഒഴികെ എല്ലായിടത്തും യുഡിഎഫിന് വലിയ മേൽക്കൈ. കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ യുഡിഎഫ് തകർച്ച സമ്പൂർണം. എന്തായിരിക്കും കാരണം ആലോചിച്ച് തല പുകയ്ക്കാൻ ഒന്നും നിക്കണ്ട. ജനങ്ങൾക്ക് വേണ്ടാത്ത ഒരു ദേശീയ നേതാവും പാർട്ടിയെ നശിപ്പിക്കുന്ന ദേശീയ നേതാവിന്റെ ശിങ്കിടികളും. തങ്ങൾക്ക് താൽപര്യം ഇല്ലാത്തവരെ ജയിക്കും എന്നുറപ്പുണ്ടെങ്കിൽ ഏതറ്റം വരെയും പോയി വെട്ടുക എന്നത് കാലങ്ങൾ ആയി ഇവർ നടപ്പാക്കുന്ന നയം ആണ്. മാവേലിക്കര ലോകസഭയിൽ ഞാൻ അല്ലാതെ ആരും വേണ്ട. കൊട്ടാരക്കരയിൽ പാർട്ടിക്ക് വേണ്ടി കഷ്ട്ടപ്പെട്ട സകല ചെറുപ്പക്കാരെയും ഇല്ലാതാക്കി. നിലവിൽ ഉള്ളവർ പാർട്ടിയോടുള്ള കൂറ് കൊണ്ട് തുടരുന്നു എന്ന് മാത്രം. ജില്ലയിൽ കൊല്ലം കോർപറേഷൻ ഭരണം ചരിത്രം സൃഷ്ടിച്ചു. കൈയിലിരുന്ന കൊല്ലം ജില്ല പഞ്ചായത്ത് കലയപുരം ഡിവിഷൻ സീറ്റ് പോലും ദേശീയ നേതാവിന്റെ സ്വാർത്ഥത കാരണം നഷ്ടപ്പെട്ടു.

പാർട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ച് സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാർട്ടിക്കൊ ജനങ്ങൾക്കോ ആവശ്യമില്ല. ഈ ദേശീയ നേതാവിനെയും പിഎയെയും കൊട്ടാരക്കരയിൽ നിന്ന് ആട്ടി ഓടിച്ചാൽ മാത്രമേ നിയസഭ തിരഞ്ഞെടുപ്പിൽ നേരിയ പ്രതീക്ഷ എങ്കിലും വെച്ചു പുലർത്തിയിട്ട് കാര്യമുള്ളൂ. സിപിഐഎമ്മിനെ സുഖിപ്പിച്ചു ലോക്സഭ ജയിക്കും. പകരം നിയമസഭയും പഞ്ചായത്തും അവർക്ക് വിക്കും. ഏറ്റവും ശ്രദ്ദേയം ദേശീയ നേതാവിന്റെ വാർഡ് പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല. ഗണേഷന്റെ കോട്ടയെന്ന് സ്വയം വിശേഷിപ്പിക്കുന്ന പത്തനാപുരത്ത് 8 ഇൽ 6 പഞ്ചായത്തും 2 ബ്ലോക്ക് പഞ്ചായത്തും ജ്യോതികുമാർ ചാമക്കാല പണി എടുത്തു തിരിച്ചു പിടിച്ചു.പ്രിയപ്പെട്ട നേതൃത്വം കൊട്ടാരക്കരയിൽ ഇടപെടണം.. ഞങ്ങൾക്ക് ഈ പാർട്ടി വേണം. അത് നിലനിൽക്കണമെങ്കിൽ ഒരു മാറ്റം അത് അനിവാര്യം ആണ്. ദേശീയ നേതാവും തന്റെ പിഎ യും പാർട്ടിയെ വിറ്റു തുലച്ചു. നേതൃത്വമേ കണ്ണു തുറക്കൂ.

അൻവറിൻ്റെ പേസ്റ്റ് ചർച്ചയായതോടെ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്തെത്തി. ഇത്തരം പ്രസ് താവനകൾ വെച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Content Highlight : Anwar Zulfikar against Congress after defeat in Kottarakkara

To advertise here,contact us