കൊച്ചി: ജയിൽ മോചനം അടുത്തിരിക്കുന്ന ഘട്ടത്തിൽ കർണാടകയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തത് മാവോയിസ്റ്റ് തടവുകാരൻ രൂപേഷിനെ അനന്തമായി ജയിലിൽ അടയ്ക്കാനുള്ള ഭരണകൂട ഗൂഢാലോചനയാണെന്ന് ചൂണ്ടിക്കാണിച്ച് പങ്കാളി ഷൈന രംഗത്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഷൈന രൂപേഷിനെ അനന്തമായി ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചന നടക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്.
'എല്ലാ കേസുകളിലും ജാമ്യം ലഭിക്കുകയും ശിക്ഷാ കാലാവധി അവസാനിക്കുകയും പിഴത്തുക സമാഹരിക്കുകയും ചെയ്തതോടെ രൂപേഷ് പുറത്തിറങ്ങുമെന്നത് ഏറെക്കുറെ ഉറപ്പായതായിരുന്നു. എന്നാൽ നടപ്പിലാക്കാൻ അങ്ങേയറ്റം ബുദ്ധിമുട്ടുള്ള ജാമ്യവ്യവസ്ഥകൾ ചുമത്തിയും അനാവശ്യവും തീർത്തും നിസ്സാരവുമായ പല കാരണങ്ങൾ ചൂണ്ടിക്കാട്ടിയും രൂപേഷിന്റെ ജാമ്യ ബോണ്ട് ഒപ്പിടുന്നത് തടയുന്ന തരത്തിൽ ഇടപെട്ടു കൊണ്ട് ഭരണകൂടം രൂപേഷിൻ്റെ മോചനത്തെ പരമാവധി വൈകിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി രൂപേഷിൻ്റെ ജാമ്യ ബോണ്ട് ഒപ്പിടുവിക്കാനായി ഞങ്ങൾ ഓടി നടക്കുകയായിരുന്നു. അതിനിടയിലാണ് ഇടിത്തീ പോലെ കർണ്ണാടകയിൽ നിന്നും ഈ പുതിയ കേസ് വരുന്നതെന്നും' ഷൈന ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
രൂപേഷ് ജാമ്യത്തിൽ ഇറങ്ങുന്നത് വൈകിക്കാനുള്ള നീക്കത്തിന് ഒരു പരിധിയുണ്ട് എന്ന് മനസ്സിലാക്കിയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് ഷൈന കുറ്റപ്പെടുത്തുന്നത്. 2012-ൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും മോചനം ഏറെക്കുറെ ഉറപ്പായ ഒരു ഘട്ടത്തിൽ 13 വർഷത്തിനു ശേഷമാണ് രൂപേഷിനെ ഈ കേസിൽ പ്രതി ചേർക്കുന്നതെന്നും ഷൈന കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭരണകൂട ഗൂഢാലോചനയാണ് ഇതിലൂടെ വെളിച്ചത്ത് വരുന്നതെന്നും ഇത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധവും നീതി നിഷേധവുമാണെന്നും ഷൈന വ്യക്തമാക്കുന്നുണ്ട്.
'2016-ഓടുകൂടി ഇന്ത്യയിൽ നിന്നും മാവോയിസ്റ്റ് പ്രസ്ഥാനത്തെ തുടച്ചുനീക്കും എന്ന് പ്രഖ്യാപിച്ചിട്ടുള്ള, ഓപ്പറേഷൻ കഗാറിൻ്റെ ഭാഗമായി ആദിവാസി വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്ന, അമിത് ഷായുടെ ഫാസിസ്റ്റ് നയങ്ങളുടെ തുടർച്ചയാണ് രൂപേഷിനെ പോലെ ജനങ്ങളുടെ പക്ഷത്തുനിന്നു പോരാടുന്ന ഒരു വിപ്ലവകാരിയെ അനന്തമായി ജയിലിൽ അടച്ചുപൂട്ടിയിടുന്നതെന്നും' കുറിപ്പിൽ കുറ്റപ്പെടുത്തുന്നുണ്ട്. അനീതി നിറഞ്ഞതും മനുഷ്യത്വ വിരുദ്ധവുമായ ഈ നടപടിക്കെതിരെ ജനാധിപത്യത്തിലും നീതിയിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യസ്നേഹികളും രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടാണ് ഷൈന ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
മോചനം പടിവാതിലിൽ എത്തി നിൽക്കെ രൂപേഷിനെതിരെ കർണ്ണാടകയിൽ നിന്നും വീണ്ടും പുതിയ കേസ്ഇത് രൂപേഷിനെ അനന്തമായി ജയിലിൽ അടയ്ക്കാനുള്ള ഭരണകൂട ഗൂഢാലോചന
എല്ലാ കേസുകളിലും ജാമ്യം ലഭിക്കുകയും ശിക്ഷാ കാലാവധി അവസാനിക്കുകയും പിഴത്തുക സമാഹരിക്കുകയും ചെയ്തതോടെ രൂപേഷ് പുറത്തിറങ്ങുമെന്നത് ഏറെക്കുറെ ഉറപ്പായതായിരുന്നു. എന്നാൽ നടപ്പിലാക്കാൻ അങ്ങേയറ്റം ബുദ്ധിമുട്ടുള്ള ജാമ്യവ്യവസ്ഥകൾ ചുമത്തിയും അനാവശ്യവും തീർത്തും നിസ്സാരവുമായ പല കാരണങ്ങൾ ചൂണ്ടിക്കാട്ടിയും രൂപേഷിന്റെ ജാമ്യ ബോണ്ട് ഒപ്പിടുന്നത് തടയുന്ന തരത്തിൽ ഇടപെട്ടു കൊണ്ട് ഭരണകൂടം രൂപേഷിൻ്റെ മോചനത്തെ പരമാവധി വൈകിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി രൂപേഷിൻ്റെ ജാമ്യ ബോണ്ട് ഒപ്പിടുവിക്കാനായി ഞങ്ങൾ ഓടി നടക്കുകയായിരുന്നു. അതിനിടയിലാണ് ഇടിത്തീ പോലെ കർണ്ണാടകയിൽ നിന്നും ഈ പുതിയ കേസ് വരുന്നത്. ജാമ്യത്തിൽ ഇറങ്ങുന്നത് വൈകിക്കുന്നതിന് ഒരു പരിധിയുണ്ട് എന്ന് മനസ്സിലാക്കിയാണ് 2012-ൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 13 വർഷത്തിനു ശേഷം മോചനം ഏറെക്കുറെ ഉറപ്പായ ഒരു ഘട്ടത്തിൽ രൂപേഷിനെ ഈ കേസിൽ പ്രതി ചേർക്കുന്നത് തികഞ്ഞ ഭരണകൂട ഗൂഢാലോചനയാണ് വെളിച്ചത്ത് കൊണ്ടുവരുന്നത്. ഇത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധവും നീതി നിഷേധവുമാണ്.
രൂപേഷ് 2015 മെയ് - 4-ാം തീയതി അറസ്റ്റിലായതു മുതൽ നാളിതു വരെ ജയിലിൽ കഴിയുകയാണ്. മറ്റെല്ലാ കേസുകളിലും ജാമ്യം ലഭിച്ചിട്ടും എൻ. ഐ. എ ചുമത്തിയ ഒരു കേസിൽ ജാമ്യം നിഷേധിക്കുകയും വിചാരണ ആരംഭിക്കാതിരിക്കുകയും ചെയ്തു. വർഷങ്ങൾ വൈകിച്ച് വിചാരണ തുടങ്ങിയപ്പോഴാകട്ടെ യാതൊരു പ്രസക്തിയുമില്ലാത്ത സാക്ഷികളെ വിസ്തരിച്ചും ഡോക്യുമെൻ്റുകൾ ഹാജരാക്കിയും ഒരു കേസിൻ്റെ വിചാരണ മൂന്നു വർഷങ്ങൾ വലിച്ചു നീട്ടിയും വിചാരണാ തടവുകാലം പരമാവധി നീട്ടി. മാപ്പുസാക്ഷികളുടേയും കെട്ടിച്ചമച്ച തെളിവുകളുടേയും പിൻബലത്തിൽ 10 വർഷം തടവിനു ശിക്ഷിച്ചു. സാധാരണ ഒരു ക്രിമിനൽ കേസായിരുന്നെങ്കിൽ തള്ളിപ്പോകുമായിരുന്ന ഈ കേസിൽ യുഎപിഎ പ്രകാരമുള്ള വകുപ്പുകൾ ഉപയോഗിച്ചാണ് ഈ കടുത്ത ശിക്ഷ രൂപേഷിന് നൽകിയത്.
രൂപേഷിന് എതിരെയുള്ള കേസുകളിൽ പകുതിയിലധികവും ആളുകളെ കബളിപ്പിച്ച് തിരിച്ചറിയൽ രേഖകൾ വാങ്ങി അത് ഉപയോഗിച്ച് സിം കാർഡ് എടുത്തു എന്നുള്ളതാണ്. എന്നാൽ ഈ കേസുകളിലെ പരാതിക്കാർ ആദ്യം നൽകിയ മൊഴികളിൽ രൂപേഷിനെ യാതൊരുവിധ മുൻ പരിചയവും ഇല്ല എന്നും പോലീസുകാർ പറഞ്ഞ ശേഷമാണ് കേസ് കൊടുത്തത് എന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. രൂപേഷിനെതിരെ കള്ള സാക്ഷി പറയാൻ നിർബന്ധിച്ചു എന്ന് പറഞ്ഞ് സാക്ഷികൾ പോലീസിനെതിരെ പരാതി കൊടുത്ത സംഭവവുമുണ്ട്. കേരളത്തിലും കർണ്ണാടകയിലുമായി രൂപേഷിന്റെ 14 കേസുകളിൽ യുഎപിഎ ചുമത്തിയത് നിയമപ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിച്ചുള്ള അനുമതി ഇല്ലാതെയാണ് എന്നു പറഞ്ഞു വിടുതൽ ചെയ്തു. കർണ്ണാടകയിലുണ്ടായിരുന്ന ഏക കേസിൽ രൂപേഷിനെ വെറുതെ വിടുകയും ചെയ്തു.
ഈ 10 വർഷത്തെ തടവുകാലത്തിൽ 8 വർഷത്തിലധികവും വിചാരണാ തടവുകാരനായി കഴിയേണ്ടി വന്നതിനാൽ മകളുടെ വിവാഹം, അച്ഛൻ്റെ മരണം പോലുള്ള ചില അടിയന്തിര സാഹചര്യങ്ങളിൽ ലഭിച്ച ഏതാനും മണിക്കൂർ സമയത്തെ പോലീസ് എസ്കോർട്ടോടു കൂടിയുള്ള സന്ദർശനമല്ലാതെ സ്വതന്ത്രമായി ഒരു ദിവസം പോലും പരോളിലോ ജാമ്യത്തിലോ പുറത്തിറങ്ങാൻ രൂപേഷിന് സാധിച്ചിട്ടില്ല.2012 -ൽ നടന്ന ഈ കേസിൽ രൂപേഷ് പ്രതി ആണെങ്കിൽ 2015 മുതൽ ഇപ്പോഴും തടവിൽ കഴിയുന്ന രൂപേഷിനെ എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് ഇത് കൃത്യമായ ഭരണകൂട ഗൂഢാലോചനയാണ് എന്നാണ്. 2016-ഓടുകൂടി ഇന്ത്യയിൽ നിന്നും മാവോയിസ്റ്റ് പ്രസ്ഥാനത്തെ തുടച്ചുനീക്കും എന്ന് പ്രഖ്യാപിച്ചിട്ടുള്ള, ഓപ്പറേഷൻ കഗാറിൻ്റെ ഭാഗമായി ആദിവാസി വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്ന, അമിത് ഷായുടെ ഫാസിസ്റ്റ് നയങ്ങളുടെ തുടർച്ചയാണ് രൂപേഷിനെ പോലെ ജനങ്ങളുടെ പക്ഷത്തുനിന്നു പോരാടുന്ന ഒരു വിപ്ലവകാരിയെ അനന്തമായി ജയിലിൽ അടച്ചുപൂട്ടിയിടുന്നത്. കടുത്ത അനീതിയും മനുഷ്യത്വരാഹിത്യവുമായ ഈ നടപടിക്കെതിരെ ഈ രാജ്യത്തെ ജനാധിപത്യത്തിലും നീതിയിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യസ്നേഹികളോടും ഇതിനെതിരെ രംഗത്തിറങ്ങണമെന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.
Content Highlights: Shaina says it is a government conspiracy to extend Maoist Rupesh's prison release indefinitely