ഡൽഹിയിൽ നിന്നും ആലുവയിലെത്തി, മാല പൊട്ടിച്ച് അന്ന് തന്നെ രക്ഷപെടാൻ പ്ലാൻ; സാഹസികമായി പിടികൂടി കേരള പൊലീസ്

മോഷ്ടാക്കളുടെ ബാഗില്‍ നിന്ന് കുരുമുളക് സ്‌പ്രേ, സ്വര്‍ണ്ണം തൂക്കുന്ന ത്രാസ്, വാഹനങ്ങള്‍ മോഷ്ടിക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവ കണ്ടെടുത്തു

കൊച്ചി: മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ സാഹസികമായി പിടികൂടി കേരള പൊലീസ്. ഉത്തര്‍പ്രദേശ് ഫത്താപ്പൂര്‍ ആരിഫ് (34), ഡല്‍ഹി ശാസ്ത്രി വിഹാര്‍ സ്വദേശി ഫൈസല്‍ (28) എന്നിവരെയാണ് ആലുവ പൊലീസ് തോട്ടക്കാട്ടുകരയില്‍ വച്ച് സാഹസികമായി റോഡ് വളഞ്ഞ് പിടികൂടിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ ഡല്‍ഹിയില്‍ നിന്നും ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയത്. അവിടെ പാര്‍ക്ക് ചെയ്ത ഒരു ബൈക്ക് മോഷ്ടിച്ച് കമ്പനിപ്പടിയിലെത്തി. തുടര്‍ന്ന് അവിടെ നിന്ന് യാത്രക്കാരിയുടെ മാല പൊട്ടിച്ച് ചെങ്ങമനാട് ഭാഗത്തേക്ക് കടക്കുകയായിരുന്നു.

പിന്നീട് പാലപ്രശേരി, മേക്കാട് എന്നിവിടങ്ങളില്‍ നിന്നും മാല പൊട്ടിച്ചു. തുടര്‍ന്ന് നെടുമ്പാശേരിയിലെത്തിയും പ്രതികള്‍ മാല പൊട്ടിച്ചിരുന്നു. സംഭവമറിഞ്ഞ ഉടനെ ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നിരവധി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചും ബോര്‍ഡറുകള്‍ അടച്ച് നടത്തിയ പരിശോധനയിലുമാണ് പ്രതികളെ കണ്ടെത്തിയത്. ഊടുവഴികളിലും മറ്റും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.

ഒടുവില്‍ ആലുവ ഭാഗത്തേക്ക് വരികയായിരുന്ന മോഷ്ടാക്കളെ പിന്തുടര്‍ന്ന് തോട്ടക്കാട്ടുകരയില്‍ വച്ച് പൊലീസ് സംഘം വളഞ്ഞ് പിടിക്കുകയായിരുന്നു. പിടികൂടുന്നതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമമുണ്ടായെങ്കിലും പ്രതികളെ പൊലീസ് സാഹസികമായി കീഴടക്കുകയായിരുന്നു. രണ്ട് സ്ഥലങ്ങളില്‍ നിന്ന് ഇവര്‍ മോഷ്ടിച്ചത് മുക്കുപണ്ടങ്ങളായിരുന്നു. മോഷ്ടാക്കളുടെ ബാഗില്‍ നിന്ന് കുരുമുളക് സ്‌പ്രേ, സ്വര്‍ണ്ണം തൂക്കുന്ന ത്രാസ്, വാഹനങ്ങള്‍ മോഷ്ടിക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവ കണ്ടെടുത്തു. പൊട്ടിച്ച സ്വര്‍ണ്ണവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡല്‍ഹിയില്‍ ഇവര്‍ക്കെതിരെ വധശ്രമം, മാല പൊട്ടിക്കല്‍ തുടങ്ങി നിരവധി കേസുകളുണ്ട്.

ജയിലില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. രാവിലെ വന്നിറങ്ങി മാലകള്‍ പൊട്ടിച്ച് രാത്രി തിരിച്ചു പോകാനായിരുന്നു മോഷ്ടാക്കളുടെ പദ്ധതി. ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തില്‍ ഡി വൈ എസ് പി ടിആര്‍ രാജേഷ്, ഇന്‍സ്‌പെക്ടര്‍ എം എം മഞ്ജുദാസ്, എസ്‌ഐമാരായ കെ നന്ദകുമാര്‍, എസ് എസ് ശ്രീലാല്‍, ബി എം ചിത്തുജി, സുജോ ജോര്‍ജ് ആന്റണി, ടി അനൂപ്, ആര്‍ ബിന്‍സി, സീനിയര്‍ സി പി ഒ മാരായ മുഹമ്മദ് അമീര്‍, മാഹിന്‍ഷാ അബൂബക്കര്‍, ഷിബിന്‍ തോമസ്, കെ ഐ ഷിഹാബ്, അജിത തിലകന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്

content highlights: gold chain theft in kochi; thieves arrested

To advertise here,contact us