യുഎസ് നിർദേശങ്ങൾ പരിശോധിച്ചു; അമേരിക്കയുമായി ചർച്ചയ്ക്കില്ല, സംഘർഷം അവസാനിപ്പിക്കാൻ തയ്യാറാണ്: ഇറാൻ

ഇറാൻ്റെ പ്രതിരോധശേഷിയും സുരക്ഷയും ഒരു രാജ്യത്തിനും തകർക്കാൻ കഴിയില്ലെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി

തെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിന് അമേരിക്ക അവതരിപ്പിച്ച കാര്യങ്ങൾ പരിശോധിച്ച് വരുകയാണെന്നും എന്നാൽ സംഘർഷം ഒത്തുതീർപ്പാക്കാൻ അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാൻ്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ തയ്യാറാണെന്ന അവകാശവാദങ്ങൾ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് പറയുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഇറാൻ്റെ പ്രതികരണം.

ഇറാനെതിരെ യുദ്ധം നടത്താൻ പ്രേരിപ്പിച്ച അമേരിക്കയുടെ ലക്ഷ്യങ്ങൾ ഫലം കണ്ടില്ലെന്നും യുദ്ധത്തിൽ ഇറാൻ്റെ പരാജയവും ഭരണമാറ്റവും യുഎസ് ലക്ഷ്യവെച്ചിരുന്നെന്നും ഇതൊന്നും നേടാതെ അമേരിക്ക പരാജയപ്പെട്ടെന്നും ഇറാൻ്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ്റെ പ്രതിരോധശേഷിയും സുരക്ഷയും ഒരു രാജ്യത്തിനും തകർക്കാൻ കഴിയില്ലെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. ഇറാൻ ഒരിക്കലും സംഘർഷം തുടരാൻ ആ​ഗ്രഹിക്കുന്നില്ലെന്നും ഉടൻ തന്നെ സംഘർഷങ്ങൾക്ക് സ്ഥിരമായുള്ള പരിഹാരം കാണാൻ ആ​ഗ്രഹിക്കുന്നുവെന്നും വിദേശകാര്യമന്ത്രി അരാ​ഗ്ചി പറഞ്ഞു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്ന നൽകുമെന്നും അദേഹം കുട്ടിച്ചേർത്തു.

അതേസമയം ഇന്നും പശ്ചിമേഷ്യയിൽ ഇറാൻ ആക്രമണങ്ങൾ ശക്തമാക്കി. യുഎഇയിൽ പുലർച്ചെയുണ്ടായ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച് സുരക്ഷാസേന. ബഹ്റൈനിലും ഇറാൻ്റെ ആക്രമണമുണ്ടായി. മുഹ്റഖ് മേഖലയിൽ തീ പിടിത്തം നടന്നതായി റിപ്പോർട്ട് ചെയ്തു. ആളപായം ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സൗദിയിൽ കിഴക്കൻ മേഖലയിൽ നടന്ന ആക്രമണത്തിൽ ഇറാൻ്റെ മൂന്ന് ഡ്രോണുകൾ തകർത്തതായി പ്രതിരോധ സേന അറിയിച്ചു.

Content Highlights: Iran reviews US proposal but insists 'no talks' with Washington

To advertise here,contact us