തെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലും ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകുമെന്നറിയിച്ച് ഇറാൻ. ഇന്ത്യ, റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് എന്നീ അഞ്ച് രാജ്യങ്ങളുടെ കപ്പലുകൾക്ക് സംഘർഷ ബാധിത പ്രദേശമായ ഹോർമൂസ് കടലിടുക്ക് സുരക്ഷിതമായി കടക്കാൻ അനുവദിക്കുമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ഇറാൻ സ്റ്റേറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇക്കാര്യം അറിയിച്ചത്. ഹോർമൂസ് കടലിടുക്ക് പൂർണ്ണമായി അടച്ചിട്ടില്ലെന്നും ഇറാനുമായി സൗഹൃത ബന്ധമുള്ള രാജ്യങ്ങളുടെ കപ്പലുകൾ സംഘർഷ ബാധിത പ്രദേശം വഴി കടന്നു പോകാൻ അനുവാദമുണ്ടെന്നും അരാഗ്ചി പറഞ്ഞു.
അതേസമയം, ശത്രുരാജ്യങ്ങളുടെ കപ്പലുകളെ ഹോർമൂസ് കടക്കാൻ അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. അമേരിക്കയുടെയോ, ഇസ്രയേലിൻ്റെയോ, പശ്ചിമേഷ്യൻ സംഘർഷത്തെ സഹായിക്കുന്ന ഗൾഫ് രാജ്യങ്ങളുടെയോ കപ്പലുകൾക്ക് കടലിടുക്ക് കടക്കാൻ അനുമതി നൽകില്ലെന്നും അദേഹം കൂട്ടിച്ചേർത്തു. ഇറാൻ സംഘർഷാവസ്ഥയിൽ തുടരുകയാണ്. ഞങ്ങളുടെ പ്രദേശവും സംഘർഷ ബാധിത പ്രദേശമാണ്. ഇവിടെ ശത്രുരാജ്യങ്ങളുടെയോ അവരുടെ സഖ്യകക്ഷികളുടെയോ കപ്പലുകൾക്ക് പ്രവേശനമനുവധിക്കില്ലെന്നാണ് ഇറാൻ്റെ വിദേശകാര്യ മാന്ത്രാലയം വ്യക്തമാക്കിയത്.
Content Highlights: Iran says it will open the Strait of Hormuz to five countries, including India, despite ongoing tensions in the Middle East