വിംബിള്‍ഡണില്‍ യാന്നിക് സിന്നര്‍; അലക്സാണ്ടര്‍ സ്വരേവിനെ കീഴടക്കി

വിംബിള്‍ഡണില്‍ കിരീടം നിലനിര്‍ത്തി ഇറ്റാലിയന്‍ സൂപ്പര്‍താരം, ഇതുവരെ നേടിയത് അഞ്ച് ഗ്രാന്‍ഡ്സ്ലാം കിരീടം

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടത്തില്‍ വീണ്ടും സിന്നറിന്റെ മുത്തം. കഴിഞ്ഞ തവണത്തെ ജേതാവായ സിന്നര്‍ കിരീടം നിലനിര്‍ത്തി. ആദ്യ സെറ്റ് നഷ്ടമായെങ്കിലും പിന്നീട് മൂന്ന് സെറ്റുകള്‍ സ്വന്തമാക്കിയാണ് സിന്നര്‍ സ്വരേവിനെ കീഴടക്കിയത്. (സ്‌കോര്‍; 6-7, 7-6, 6-3, 6-4).

ഫ്രഞ്ച് ഓപ്പണിലെ വിജയഗാഥ തുടരാന്‍ അലക്സാണ്ടര്‍ സ്വരേവിനായില്ല. ആവേശപ്പോരാട്ടത്തിനൊടുവിലാണ് യാന്നിക് സിന്നര്‍ ജയിച്ചുകയറിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ കനത്ത പോരാട്ടമായിരുന്നു. സിന്നറും സ്വരേവും വിട്ടുകൊടുക്കാതെ പോരാടിയത് കാണികളെയും ആവേശത്തിലാക്കി. ആദ്യ സെറ്റ് തന്നെ ടൈബ്രേക്കറിലേക്ക് നീണ്ടിരുന്നു. ടൈബ്രേക്കറിലും ഇരുതാരങ്ങളും മികച്ച പോരാട്ടം കാഴ്ചവെച്ചു. ഒടുക്കം 9-7 ന് ടൈബ്രേക്കര്‍ കടമ്പ കടന്ന് സ്വരേവ് ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും സ്‌കോര്‍ 6-6 ആയതോടെ ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറില്‍ ഇക്കുറി സിന്നര്‍ തിരിച്ചടിച്ചു. 7-2 ന് ടൈബ്രേക്കറില്‍ ജയിച്ച് രണ്ടാം സെറ്റ് സിന്നര്‍ നേടി.

പിന്നീട് സിന്നര്‍ മത്സരത്തിലേക്ക് തിരിച്ചുവരുന്നതാണ് കണ്ടത്. മൂന്നാം സെറ്റില്‍ സ്വരേവിന്റെ സര്‍വ് ബ്രേക്ക് ചെയ്ത് മുന്നേറിയ താരം 6-3 ന് സെറ്റ് സ്വന്തമാക്കി. നാലാം സെറ്റിലും സിന്നര്‍ പിടിമുറുക്കി. 6-4 ന് സെറ്റും മത്സരവും ഇറ്റാലിയന്‍ താരം സ്വന്തമാക്കി. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമിലായിരുന്നു സിന്നര്‍. സെമിയില്‍ 25-ാം ഗ്രാന്‍സ്ലാം സ്വപ്നംകണ്ട സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ ഏകപക്ഷീയമായ പോരാട്ടത്തില്‍ വീഴ്ത്തിയായിരുന്നു ഒന്നാം സീഡായ സിന്നറിന്റെ ഫൈനല്‍ പ്രവേശം. ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ റെക്കോഡിടാനുള്ള ജോക്കോവിച്ചിന്റെ ശ്രമത്തെ മറികടന്നാണ് അദ്ദേഹം ഫൈനലിലെത്തിയിരുന്നത്. വിംബിള്‍ഡണ്‍ കിരീടം നിലനിര്‍ത്തിയതോടെ ഇറ്റാലിയന്‍ താരത്തിന്റെ ഗ്രാന്‍സ്ലാം നേട്ടം അഞ്ചായി ഉയര്‍ന്നു. 2024, 2025 വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, 2025, 2026 വിംബിള്‍ഡണ്‍, 2024 യുഎസ് ഓപ്പണ്‍ എന്നിവയാണ് സിന്നറിന്റെ അക്കൗണ്ടിലുള്ളത്.

content highlights: Jannik Sinner shines at Wimbledon; Defeats Alexander Zverev

To advertise here,contact us