ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാൻ ഇന്ന് സ്പെയിനിനെ നേരിടാൻ ഒരുങ്ങുകയാണ് പോർച്ചുഗൽ. മത്സരത്തിന് മുമ്പായി മാധ്യമങ്ങളെ കണ്ട റൊണാൾഡോ ഇത് തന്റെ അവസാന ലോകകപ്പാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒപ്പം ഈ ലോകകപ്പിലെ ഓരോ നിമിഷവും താൻ വളരെയധികം ആസ്വദിക്കുന്നുണ്ടെന്നും റോണോ വ്യക്തമാക്കി.
ഇത് തന്റെ അവസാന ലോകകപ്പാണെന്ന് തുറന്ന് പറഞ്ഞ താരം ഇങ്ങനെ കൂട്ടിച്ചേർത്തു, ' എന്റെ കരിയർ എപ്പോഴാണ് അവസാനിപ്പിക്കേണ്ടതെന്ന് വിമർശകരോ മാധ്യമങ്ങളോ തീരുമാനിക്കേണ്ട കാര്യമില്ല. ഇത് പോർച്ചുഗലിനായുള്ള എന്റെ അവസാന മത്സരമില്ല. എനിക്ക് ലോകകിരീടം ചൂടാനായില്ലെങ്കിൽ ഞാൻ ഇത്രയും നാളുകൾ കൊണ്ട് കുറിച്ച നേട്ടങ്ങൾക്ക് ഒന്നും സംഭവിക്കില്ല. ഞാൻ ബെഞ്ചിലിരിക്കേണ്ടി വന്നാലും ടീമിലുള്ള എന്റെ സ്വാധീനവും പങ്കും കുറയുകയില്ല. ഇന്നും എന്നെ വിമർശിക്കുന്ന ആളുകളുണ്ട്. അവരോട് ഞാൻ നന്ദി പറയുന്നു. കാരണം, ആ വിമർശങ്ങളാണ് എന്നെ ഇത്രയും വളർത്തിയത്', റൊണാൾഡോ വ്യക്തമാക്കി.
ഇന്ന് അർധരാത്രി 12:30 ന് സ്പെയിനിനെതിരെയാണ് പോർച്ചുഗലിന്റെ പ്രീ-ക്വാർട്ടർ പോരാട്ടം. ശക്തരായ രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ തീപാറുന്ന പോരാട്ടം തന്നെയാകും ഇരുടീമുകളുടെയും ആരാധകർ പ്രതീക്ഷിക്കുന്നത്. ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ ഉപരി ഇരുടീമുകളുടെയും ഗോൾ അടി യന്ത്രങ്ങളായ 41 വയസുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും 18 വയസുകാരനായ ലാമിൻ യമാലും നേർക്കുനേർ വരുമ്പോൾ മത്സരഫലം എന്താകുമെന്നും ആരാധകർ ഉറ്റുനോക്കുന്നു.
Content highlight: Cristiano Ronaldo opens up about this being his last world cup