ദില്ലിയില്‍ കനത്ത നിയന്ത്രണം; ഇന്ത്യ-അഫ്ഗാനിസ്താന്‍ ഒന്നാം ടി20 നാളെ

മത്സരത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ട്രാഫിക് പോലീസ്

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ഒന്നാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി ദില്ലിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ദില്ലി ട്രാഫിക് പോലീസ്. നാളെയാണ് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ മത്സരം നടക്കുന്നത്. മത്സരത്തോടനുബന്ധിച്ച് സ്റ്റേഡിയത്തിന് സമീപപ്രദേശങ്ങളില്‍ ട്രാഫിക് വഴിതിരിച്ചുവിടലും പാര്‍ക്കിങ് നിയന്ത്രണങ്ങളും പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

നടന്നുകൊണ്ടിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ മുന്‍കരുതല്‍ നടപടികള്‍. സെപ്റ്റംബര്‍ 13-ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ സ്റ്റേഡിയം പരിസരത്ത് നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് ദില്ലി ട്രാഫിക് പോലീസ് വ്യക്തമാക്കി. യാത്രക്കാര്‍ തങ്ങളുടെ യാത്ര മുന്‍കൂട്ടി പ്ലാന്‍ ചെയ്യണമെന്നും സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന വഴിയിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു. സാധ്യമായ ഇടങ്ങളില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാനും സ്ഥലത്ത് ഡ്യൂട്ടിയിലുള്ള ട്രാഫിക് ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ഉപദേശമുണ്ട്.

മത്സരം കാണാനെത്തുന്ന കാണികള്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള എന്‍ട്രി പോയിന്റുകള്‍, പാര്‍ക്കിങ് കേന്ദ്രങ്ങള്‍, ആപ്പ് അടിസ്ഥാനമാക്കിയുള്ള ടാക്‌സി പിക്കപ്പ്-ഡ്രോപ്പ് പോയിന്റുകള്‍ എന്നിവ മാത്രം ഉപയോഗിക്കണമെന്ന് ദില്ലി ട്രാഫിക് പോലീസ് അഭ്യര്‍ത്ഥിച്ചു. സ്റ്റേഡിയത്തിനും പരിസര പ്രദേശങ്ങളിലും വാഹനങ്ങളുടെയും കാണികളുടെയും തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ ക്ഷമ പാലിക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഡൈവേര്‍ഷന്‍ സൈനുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും ദില്ലി ട്രാഫിക് പോലീസ് അറിയിച്ചിട്ടുണ്ട്.

നാളെ രാത്രി ഏഴുമുതലാണ് ഇന്ത്യ-അഫ്ഗാനിസ്താന്‍ മത്സരം. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കും. ഇഷാന്‍ കിഷന്‍, വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, തിലക് വര്‍മ തുടങ്ങിയ താരങ്ങളെല്ലാം ടീമിലുണ്ട്.

content highlights: India vs Sri Lanka in Women's Asia Cup Final

To advertise here,contact us