2026 ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിന് ശേഷം ക്രിക്കറ്റ് ലോകം ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു ഗ്രൗണ്ടിലെ വൈഭവ് സൂര്യവംശി - വിരാട് കോഹ്‌ലി കൂടിക്കാഴ്ച്ച. കോഹ്‌ലിയുമായി അന്ന് നടത്തിയ സംഭാഷണത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ഇപ്പോൾ വണ്ടർ കിഡ് വൈഭവ് സൂര്യവംശി. തന്റെ കുട്ടിക്കാലത്തെ ഹീറോ നേരിട്ട് മുന്നിൽ നിന്ന് സംസാരിച്ചപ്പോള്‍ തനിക്ക് അതൊരു സ്വപ്നമായിട്ടാണ് തോന്നിയതെന്നും സൂര്യവംശി വെളിപ്പെടുത്തി. രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജര്‍ റോമി ഭിന്ദറുമായി നടത്തിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
'സത്യം പറയുകയാണെങ്കിൽ വിരാട് ഭായ് വന്ന് എന്റെ തോളില്‍ കൈവച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. എന്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെയും വിരാട് കോഹ്‌ലിയുടെയും വലിയൊരു ആരാധകനാണ്. അദ്ദേഹം എന്നോട് സംസാരിക്കുമ്പോള്‍ ഞാന്‍ ശരിക്കും ഒരു സ്വപ്ന ലോകത്താണെന്നാണ് എനിക്ക് തോന്നിയത്. ലോകം ആരാധിക്കുന്ന വിരാട് കോഹ്‌ലിയോടാണ് ഞാന്‍ സംസാരിക്കുന്നതെന്ന് എനിക്ക് തോന്നിയിരുന്നില്ല. ശരിക്കും ഒരു ചേട്ടനെപോലെയായിരുന്നു അദ്ദേഹം എന്നോട് സംസാരിച്ചത്. എന്റെ ബാറ്റിംഗിലെ പോസിറ്റീവ് വശങ്ങളെക്കുറിച്ചും, ഞാന്‍ ഇനിയെന്തൊക്കെ മെച്ചപ്പെടുത്തണമെന്നും, ഭാവിയില്‍ കരിയറിനെ എങ്ങനെ സമീപിക്കണമെന്നും അദ്ദേഹം എനിക്ക് അപ്പോൾ വ്യക്തമാക്കിത്തന്നു', വൈഭവ് വിശദീകരിച്ച് പറഞ്ഞു.
മത്സരശേഷം വൈഭവിന്റെ കാപ്പിൽ വിരാട് കോഹ്‌ലി ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തിരുന്നു. 2026 സീസണിലെ തകര്‍പ്പന്‍ പ്രകടനത്തോടെ സീസണിലെ ഓറഞ്ച് ക്യാപ്പ്, മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ എന്നി അവാർഡുകളും സൂര്യവംശി സ്വന്തമാക്കിയിരുന്നു. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന ക്രിസ് ഗെയിലിന്റെ റെക്കോര്‍ഡും താരം ഈ സീസണിൽ പഴങ്കഥയാക്കി.
Content highlight: Vaibhav Suryavanshi shares his experience meeting Virat Kohli