2026 ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്റർ പോരാട്ടത്തിൽ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്. ഹൈദരാബാദനെ ടോസ് ഭാഗ്യം ലഭിച്ചെങ്കിലും വിജയം രാജസ്ഥാനെയാണ് തുണച്ചത്. ആദ്യം ബാറ്റ് ചെയ്യാനായി കളത്തിലെത്തിയ രാജസ്ഥാന്‍ റോയൽസ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 243 റൺസ് നേടി. 29 പന്തില്‍ 97 റണ്‍സെടുത്ത ബീഹാർ സ്വദേശിയായ വൈഭവ് സൂര്യവംശിയാണ് രാജസ്ഥാൻ നിരയിലെ ടോപ് സ്കോറര്‍.
രാജസ്ഥാൻ ബാറ്റിംഗ് നിരയിൽ ധ്രുവ് ജുറല്‍ 21 പന്തില്‍ 50 റണ്‍സടിച്ചപ്പോള്‍ യശസ്വി ജയ്സ്വാള്‍ 29 പന്തില്‍ 29 റൺസും ക്യാപ്റ്റൻ റിയാന്‍ പരാഗ് 12 പന്തില്‍ 26 റൺസും നേടി. 15 ഓവറിനുശേഷം തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ രാജസ്ഥാന് അവസാന അഞ്ചോവറില്‍ 36 റണ്‍സ് മാത്രമാണ് നേടാനായത്. എന്നാൽ മത്സരത്തിന്റെ തുടക്കത്തിൽ മികച്ചോരു അടിത്തറ രൂപപ്പെടുത്തിയെടുക്കാനായത് ആർആറിന് മത്സരം തങ്ങൾക്ക് അനുകൂലമാക്കുന്നതിൽ നിർണായകമായി. ഹൈദരാബാദിനായി പ്രഫുല്‍ ഹിംഗെ 54 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ നായകന്‍ പാറ്റ് കമിന്‍സ് നാലോവറില്‍ 64 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.
മറുപടി ബാറ്റിങ്ങിനായി കളത്തിലെത്തിയ ഹൈദരാബാദിന് തുടക്കത്തിലേ പിഴച്ചു. ഓപണർ അഭിഷേക് ശർമ നേരിട്ട രണ്ടാം പന്തിൽ തന്നെ ബെഞ്ചിലേക്ക് മടങ്ങി. നിതീഷ് റെഡ്ഢിക്ക് മാത്രമാണ് എസ്ആർഎച്ച് ബാറ്റിംഗ് നിരയിൽ അൽപ്പമെങ്കിലും തിളങ്ങാനായത്. 20 പന്തിൽ 38 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. നായകൻ പാറ്റ് കമ്മിൻസ് രണ്ട് പന്തിൽ നിന്ന് ഒരു റൺസ് മാത്രം നേടി മടങ്ങിയതും ടീമിന് തിരിച്ചടിയായി. റൺസ് കെട്ടിപ്പടുക്കുന്നതിൽ ഇഷാൻ കിഷൻ ശ്രമം നടത്തിയെങ്കിലും ജോഫ്രെ ആർച്ചറിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. 11 പന്തിൽ 33 റൺസാണ് താരം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റോടെ ജോഫ്രെ ആർച്ചർ തിളങ്ങി. ബർഗർ, സുശാന്ത് മിശ്ര, ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും യാഷ് ഒരു വിക്കറ്റും വീഴ്ത്തി.
Content highlight: IPL 2026: RR beats SRH for 47 runs