ഇന്ത്യൻ ഐടി ഓഹരികളിൽ കനത്ത വിറ്റഴിക്കൽ തുടരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ വൻ തകർച്ചയ്ക്ക് പിന്നാലെ, നിഫ്റ്റി ഐടി സൂചിക 5 ശതമാനത്തിലധികം ഇടിഞ്ഞു. ഇന്നത്തെ വ്യാപാരത്തിൽ മാത്രം ഏകദേശം 1.3 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമാണ് നിക്ഷേപകർക്ക് നഷ്ടമായത്. ഇതോടെ ഐടി സൂചിക 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി.
'രക്തച്ചൊരിച്ചിലിന്' കാരണങ്ങൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ദ്രുതഗതിയിലുള്ള മുന്നേറ്റം, പ്രത്യേകിച്ച് ആന്ത്രോപിക്സിന്റെ 'ക്ലോഡ്' മോഡലിലുണ്ടായ പുതിയ മാറ്റങ്ങൾ പരമ്പരാഗത ഐടി സേവന മാതൃകയ്ക്ക് ഭീഷണിയാകുമെന്ന് നിക്ഷേപകർ ഭയപ്പെടുന്നു. പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ കുറഞ്ഞ സമയം മാത്രം മതിയെന്നതും ജീവനക്കാരുടെ എണ്ണം കുറയുന്നതും കമ്പനികളുടെ ലാഭവിഹിതത്തെ ബാധിച്ചേക്കാം.
അമേരിക്കൻ വിപണിയിലുണ്ടായ ഇടിവ് ഇന്ത്യൻ ഐടി ഓഹരികളെയും ബാധിച്ചു. ഇന്നലെ നാസ്ഡാക് സൂചിക 2 ശതമാനത്തിലധികം ഇടിഞ്ഞത് ആഗോളതലത്തിൽ സാങ്കേതിക ഓഹരികളിൽ വിറ്റഴിക്കലിന് കാരണമായി.യുഎസിലെ തൊഴിൽ വിപണി ശക്തമായി തുടരുന്നത് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു. ഇത് വിദേശ വിപണികളിലെ സാങ്കേതിക ചെലവിടൽ കുറയ്ക്കാൻ കാരണമാകുമെന്ന ആശങ്കയും വിപണിയെ തളർത്തി.
പ്രമുഖ ഐടി മേഖലയിലെ കമ്പനികളെല്ലാം വിപണിയിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. കമ്പനിയായ ഇൻഫോസിസ് ഏകദേശം 5.5% ഇടിവ് രേഖപ്പെടുത്തിയപ്പോൾ, ടിസിഎസ് ഓഹരികൾ 4.5 ശതമാനത്തോളം ഇടിഞ്ഞു.
മറ്റ് കമ്പനികളുടെ പ്രകടനങ്ങൾ
എച്ച്സിഎൽ ടെക്നോളജീസ് - ഇടിവ് 4 ശതമാനത്തിലധികംവിപ്രോ - 3.42% ഇടിവ്എൽടിഐ മൈൻഡ്ട്രീ - ഇടിവ് 3 ശതമാനത്തിലധികംടെക് മഹീന്ദ്ര -ഇടിവ് 2.55%
തിരിച്ചു വരവ് ഉണ്ടാകുമോ?
ഇന്ത്യൻ ഐടി മേഖല നിലവിൽ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ 2026 പകുതിയോടെ ഈ മേഖലയിൽ ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. 2026 ഫെബ്രുവരി 13-ലെ കണക്കുകൾ പ്രകാരം, നിഫ്റ്റി ഐടി സൂചിക കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 19% ഇടിവ് രേഖപ്പെടുത്തി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിക്കുന്ന മാറ്റങ്ങളും ആഗോള വിപണിയിലെ മന്ദഗതിയിലുള്ള പ്രവണതകളും കാരണം, സൂചിക കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. വിലയിടിവിന് ശേഷം, ഫണ്ട് മാനേജർമാർ കൂടുതൽ വാങ്ങാൻ താല്പര്യം കാണിച്ചാൽ വീണ്ടും ഐ ടി ഓഹരികളുടെ വിലയിൽ നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ട്.
Content Highlights: Heavy selling continues in Indian IT stocks, deepening market concerns