യുഎഇയില്‍ ഉച്ചവിശ്രമ നിയമങ്ങള്‍ കര്‍ശനമാക്കി യുഎഇ മാനവ വിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം (MoHRE). നിയമ ലംഘനങ്ങള്‍ക്ക് കമ്പനികള്‍ 5000 ദിര്‍ഹം വരെ പിഴ നല്‍കേണ്ടി വരും. ഒന്നിലധികം തൊഴിലാളികള്‍ ഇത്തരത്തില്‍ നിയമ ലംഘനം നടത്തുകയാണെങ്കില്‍ 50000 ദിര്‍ഹം വരെ കമ്പനികള്‍ കൊടുക്കേണ്ടി വരും.
ലംഘനങ്ങളുടെ തീവ്രതയും ആവര്‍ത്തനവും അനുസരിച്ച് ആയിരിക്കും നടപടികള്‍ സ്വീകരിക്കുന്നത്. സ്ഥാപനത്തിന്റെ ഫയല്‍ താല്‍ക്കാലികമായി സസ്‌പെൻഡ് ചെയ്യുക, തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയോ നിയമപരമായ ബാധ്യതകള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്യുക തുടങ്ങിയവയിൽ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും നിയമ നടപടികള്‍ കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
യുഎഇയില്‍ വേനല്‍ ചൂട് കനക്കുന്നതിന്റെ ഭാഗമായി ഉച്ചയ്ക്ക് 12: 30 മുതല്‍ 3:00 മണിവരെയുള്ള സമയത്ത് ജോലി ചെയ്യാന്‍ ജീവനക്കാരെ കമ്പനികള്‍ നിര്‍ബന്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നത്. 22 വര്‍ഷങ്ങളായി തുടര്‍ച്ചയായി നടപ്പിലാക്കുന്ന നയമാണ് ഇത്. വേനല്‍ച്ചൂട് കനക്കുന്ന മാസങ്ങളില്‍ സൂര്യാതാപം മൂലം തൊഴിലാളികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.
സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ പൊതു സുരക്ഷാ കാരണങ്ങളാല്‍ തടസ്സപ്പെടുത്താന്‍ കഴിയാത്ത സ്ഥാപനങ്ങള്‍, ദാതാക്കള്‍ എന്നിവരെ മാത്രമേ ഈ നിയമത്തില്‍ ഇളവ് നല്‍കിയിട്ടുള്ളൂ എന്ന് MoHRE വ്യക്തമാക്കി. തൊഴില്‍ വിപണികളിലെ ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും ഫീല്‍ഡ് ടീമുകള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങളുടെ പിന്തുണ നല്‍കുമെന്നും, നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തിയാല്‍ അതിനനുസൃതമായി നിയമപരവും ഭരണപരവുമായ നടപടികള്‍ എടുക്കുമെന്നും MoHRE അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് ലംഘനങ്ങള്‍ യുഎഇ മാനവ വിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം (MoHRE) ത്തിന്റെ കോള്‍ സെന്റര്‍ വഴി 600590000 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും റിപ്പോര്‍ട്ട് ചെയ്യാം എന്നും അറിയിച്ചു.
Content Highlight: The UAE Ministry of Human Resources and Emiratisation (MoHRE) has reinforced midday work ban rules, imposing fines of up to AED 50,000 for violations to protect outdoor workers during peak summer heat