ജിസിസി രാജ്യങ്ങളിലുടനീളം യാത്ര ചെയ്യാം; ഏകീകൃത വിസ ഉടൻ യാഥാർത്ഥ്യമാകുമെന്ന് റിപ്പോർട്ട്

ആറ് ഗൾഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ അപേക്ഷയിലൂടെ തടസ്സമില്ലാതെ യാത്ര ചെയ്യാൻ സഹായിക്കുന്നതാണ് പുതിയ ഏകീകൃത ജിസിസി വിസ

ഗൾഫ് രാജ്യങ്ങളിലുടനീളം ഒരൊറ്റ വിസയിൽ യാത്ര ചെയ്യാൻ സാധിക്കുന്ന 'ഏകീകൃത ജിസിസി വിസ' ഉടൻ യാഥാർത്ഥ്യമാകും. യൂറോപ്പിലെ ഷെങ്കൻ വിസ മാതൃകയിലുള്ള ഈ പദ്ധതി ഈ വർഷം ഒക്ടോബറിലോ അതിന് ശേഷമോ ലോഞ്ച് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും വലിയ ആശ്വാസമാകുന്നതാണ് പുതിയ വിസ സംവിധാനം.

യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നീ ആറ് ഗൾഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ അപേക്ഷയിലൂടെ തടസ്സമില്ലാതെ യാത്ര ചെയ്യാൻ സഹായിക്കുന്നതാണ് പുതിയ ഏകീകൃത ജിസിസി വിസ. സംയുക്ത ടൂറിസം തന്ത്രത്തിന്റെ ഭാഗമായി ജിസിസി രാജ്യങ്ങൾ ഇതിനകം തന്നെ ഈ പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം നൽകിയിട്ടുണ്ട്. ആദ്യം 2024-2025 വർഷങ്ങളിൽ ലോഞ്ച് ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും, അംഗരാജ്യങ്ങളുടെ ആഭ്യന്തര നിയമനിർമ്മാണങ്ങൾ പൂർത്തിയാക്കുന്നതിനായി ഇത് 2026-ന്റെ അവസാന പാദത്തിലേക്ക് നീട്ടുകയായിരുന്നു.

നിലവിൽ ജിസിസി പൗരന്മാർക്ക് മാത്രമാണ് വിസ രഹിത യാത്ര അനുവദിച്ചിട്ടുള്ളത്. മറ്റുള്ളവർ ഓരോ രാജ്യത്തേക്കും പ്രത്യേകം ഇ-വിസകൾ എടുക്കേണ്ടതുണ്ട്. എന്നാൽ പുതിയ സംവിധാനം വരുന്നതോടെ ഒരൊറ്റ ഓൺലൈൻ അപേക്ഷയിലൂടെ ആറ് രാജ്യങ്ങളിലേക്കും യാത്ര ചെയ്യാം. ഓരോ രാജ്യത്തിനും വെവ്വേറെ വിസ ഫീസ് നൽകേണ്ടതില്ലാത്തതിനാൽ യാത്ര ചിലവ് ഗണ്യമായി കുറയും. കൂടാതെ നിലവിലുള്ള 30 ദിവസത്തെ പ്രവേശന കാലാവധി പുതിയ വിസയിലൂടെ 90 ദിവസമായി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റാസൽഖൈമ ടൂറിസം വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്‌പോർട്ട്, ഹോട്ടൽ ബുക്കിംഗ് രേഖകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, യാത്രാ ഇൻഷുറൻസ് എന്നിവയായിരിക്കും അപേക്ഷിക്കാൻ പ്രധാനമായും വേണ്ടിവരിക. ഗൾഫ് മേഖലയിലെ ടൂറിസം രംഗത്ത് വലിയൊരു വിപ്ലവത്തിന് വഴിയൊരുക്കുന്ന ഈ വിസ സംവിധാനം യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഏറെ ഗുണകരമാകും.

Content Highlights:

To advertise here,contact us