പുതിയതും വ്യത്യസ്തവുമായ നഗരാസൂത്രണ പദ്ധതിയുമായി ദുബായ്. രണ്ട് പ്രധാന താമസമേഖലകളിൽ 152 പാർക്കുകൾ നിർമിക്കുന്നതാണ് പദ്ധതിയിലെ പ്രധാന പ്രവർത്തനം. ഇതോടെ കാൽനടയായി 150 മീറ്ററിനുള്ളിൽ തന്നെ യുഎഇ നിവാസികൾക്ക് ഹരിതാഭമായ സ്ഥലങ്ങൾ കണ്ടെത്താനാകും. ഈ പാർക്കുകൾ തമ്മിൽ ബന്ധിപ്പിക്കപ്പെടുന്ന സെൻട്രൽ പാർക്കുകളും നിർമിക്കും.
പാർക്കുകൾക്ക് പുറമെ 33 കിലോ മീറ്റർ ദൈർഘ്യത്തിൽ സൈക്കിൾ പാതകളും കൂട്ടിച്ചേർക്കപ്പെടും. സമൂഹത്തിന് ഒത്തുചേരാൻ കഴിയുന്ന സ്ഥലങ്ങൾ, വിവാഹ ഹാളുകൾ എന്നിവയുടെ നിർമാണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12 കിലോമീറ്റർ നീളമുള്ള നടപ്പാതയാണ് പദ്ധതിയിലെ മറ്റൊരു പ്രത്യേകത.
ദുബായ് നഗരം 20 മിനിറ്റിനുള്ളിൽ സഞ്ചരിക്കാൻ കഴിയുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ പുതുതായി വരുന്ന പാർക്കുകൾ തമ്മിൽ പരസ്പരം ബന്ധപ്പെടുത്തുകയും ചെയ്യും. അതിനാൽ ഒരു പാർക്കിൽ നിന്ന് മറ്റൊരു പാർക്കിലേക്ക് സഞ്ചാരം എളുപ്പമാക്കും. ഉദാഹരണമായി നടപ്പാതകളിലൂടെയും സൈക്കിൾ പാതകളിലൂടെയും പരസ്പരം ബന്ധിപ്പിച്ച 77 പാർക്കുകളിലേക്ക് പ്രവേശിക്കാൻ കഴിയും.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിങ്കളാഴ്ച എമിറേറ്റ്സ് ടവേഴ്സിൽ നടന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ പുതിയ നഗരാസൂത്രണ പദ്ധതിയുടെ മാതൃകയ്ക്ക് അംഗീകാരം നൽകി.
Content Highlights: Sheikh Hamdan approves 152 new Dubai parks, 33km of cycling tracks