പശ്ചിമേഷ്യയിൽ നയതന്ത്ര നീക്കങ്ങൾ സജീവമാകുന്നതിനിടെ, ഇറാന് 12 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തെന്ന വാർത്തകൾ നിഷേധിച്ച് ഖത്തർ. അതേസമയം, ഇറാനുമായുള്ള കരാർ ചർച്ചകൾ പൂർത്തിയാകാൻ ഏതാനും ദിവസങ്ങൾ കൂടി വേണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. യുഎസ്-ഇറാൻ സംഘർഷം ലഘൂകരിക്കാനുള്ള പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങൾ ചർച്ച ചെയ്ത് ഖത്തറും ഒമാനും.
ഇറാനുമായി കരാറിലെത്തുന്നത് ഉറപ്പാക്കാൻ ദോഹ 12 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തുവെന്ന റിപ്പോർട്ടുകൾ ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരിയാണ് തള്ളിയത്. ഇത്തരം അവകാശവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും ഖത്തറിന്റെ നയതന്ത്ര ശ്രമങ്ങളെ ദുർബലപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും മജീദ് അൽ അൻസാരി എക്‌സിൽ കുറിച്ചു.
മേഖലയിലെ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘം ദോഹയിലുണ്ട്. ഈ ചർച്ചകൾക്ക് മുന്നോടിയായി ഖത്തറിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന തങ്ങളുടെ 12 ബില്യൺ ഡോളറിന്റെ ആസ്തികൾ വിട്ടുകൊടുക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
അതേസമയം, ഇറാനുമായുള്ള പുതിയ കരാറിന്റെ നിബന്ധനകൾ സംബന്ധിച്ച ചർച്ചകൾ പൂർത്തിയാകാൻ കുറച്ചു ദിവസങ്ങൾ കൂടി എടുത്തേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. അമേരിക്കൻ ആക്രമണങ്ങളെത്തുടർന്ന് മേഖലയിൽ സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും നയതന്ത്ര ശ്രമങ്ങൾ തുടരുകയാണെന്നും അന്താരാഷ്ട്ര വ്യാപാരത്തിനായി ഹോർമുസ് കടലിടുക്ക് എപ്പോഴും തുറന്നിരിക്കണമെന്നും റൂബിയോ വ്യക്തമാക്കി.
ഇതിനിടെ, വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെക്കുറിച്ച് ഖത്തറും ഒമാനും ചർച്ച ചെയ്തു. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയും ഒമാനി വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വിലയിരുത്തിയത്. നിലവിലെ പ്രതിസന്ധികൾക്ക് സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹാരം കാണാൻ എല്ലാ കക്ഷികളും ക്രിയാത്മകമായി പ്രതികരിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി നിർദ്ദേശിച്ചു.
Content Highlights: Qatar has rejected reports suggesting that it promised 12 billion dollars to Iran. Authorities clarified that ongoing diplomatic engagements are focused on regional stability, dialogue, and cooperation through established international channels.